പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് ശബരിമലനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി ജ്വലിപ്പിക്കും.


ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനയില്‍ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും, മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയുടെയും സ്ഥാനാരോഹണചടങ്ങുകള്‍ ആണ് ഇന്നത്തെ പ്രധാന ചടങ്ങ്. ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തിയെ ഇരുത്തി തന്ത്രി ഒറ്റക്കലശം ആടിയശേഷം ശ്രീകോവിലിന് ഉള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി ചെവിയില്‍ അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുക്കുന്നതോടെ അവരോധ ചടങ്ങ് പൂര്‍ത്തിയാകും. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. പുതിയ സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന മണ്ഡലക്കാലം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.