തിരുവനന്തപുരം : കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം-എയർപോർട്ട് റോഡ് ഫെബ്രുവരിയിൽ പൂർണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുന്നൂറ്റി അറുപത് മീറ്റർ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിർമ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡയഫ്രം വാൾ പണിയുന്നതിനായി നിർമ്മിക്കുന്ന ഗൈഡ് വാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിച്ചുവെന്നും പൊതുമരാമത്ത്  ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.


ഗൈഡ് വാളിന്റെയും ഡയഫ്രം വാളിന്റെയും നിർമ്മാണ പ്രവർത്തികൾ സമാന്തരമായി നടക്കും. എട്ടു മീറ്റർ ആഴത്തിലുള്ള കോൺക്രീറ്റ് പാനലുകൾ ഉപയോഗിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിച്ചിറക്കിയ കരിങ്കൽ ഭിത്തി കടലാക്രമണത്തിൽ നിന്ന് ഡയഫ്രം വാളിന് സംരക്ഷണം നൽകും. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ തീർക്കണമെന്ന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മന്ത്രി നിർദ്ദേശം നൽകി.


നിർമാണ പ്രവർത്തനങ്ങൾക്ക് പല ഘട്ടങ്ങളായി സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിരവധി അവലോകന യോഗങ്ങൾ വിളിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 


നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവെ മെയ് മാസത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നിർമ്മാണത്തിലിരുന്ന സ്ഥലങ്ങളിൽ വലിയ കേടുപാടുകൾ സംഭവിക്കുകയും മണ്ണൊലിച്ച് പോവുകയും ചെയ്തിരുന്നു. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുവാൻ കാരണമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.