`സുഷമയുടെ പേര് ആദ്യം, എന്നിട്ട് മതി എന്റേത്`!!
നഴ്സുമാരുടെ മോചനത്തിനായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയോടൊപ്പം നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തത് സുഷമയായിരുന്നു.
അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുക്കൊണ്ടുള്ള സന്ദേശങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ഇതിനിടെ, തനിക്കുണ്ടായ ഒരനുഭവം പങ്കുവച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവ് ആന്‍റോ ജോസഫ്.
തീവ്രവാദികളുടെ പിടിയിലകപ്പെട്ട മലയാളി നഴ്‌സുമാരെ മോചിപ്പിക്കുന്നതിന്‍റെ കഥ പറഞ്ഞ മലയാള ചലച്ചിത്രമാണ് ടേക്ക് ഓഫ്. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം നിര്‍മ്മിച്ചത് ആന്‍റോയായിരുന്നു.
ചിത്രത്തിന്‍റെ താങ്ക്സ് കാര്‍ഡില്‍ പേരുള്‍പ്പെടുത്തുന്നതിന് അനുവാദം വാങ്ങാനായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ആന്‍റോ വിളിച്ചിരുന്നു.
എന്നാല്‍, തന്‍റെ പേരിന് മുന്‍പ് സുഷമയുടെ പേരാണ് വരേണ്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
സുഷമയുടെ സഹായമില്ലായിരുന്നെങ്കില്‍ നമ്മുടെ നഴ്‌സുമാരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
നഴ്സുമാരുടെ മോചനത്തിനായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയോടൊപ്പം നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തത് സുഷമയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
മോചന ശേഷം നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രത്യേക കാരണങ്ങളാല്‍ അത് തടസ്സപ്പെട്ടു.
നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയെത്തുമെന്ന് ബന്ധുക്കളുള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അറിയിച്ച ശേഷമായിരുന്നു തടസം നേരിട്ടത്. ഒടുവില്‍ ഗത്യന്തരമില്ലാതെ അര്‍ധരാത്രി ഒന്നര മണിക്ക് ഉമ്മന്‍ചാണ്ടി സുഷമയെ വിളിച്ചു.
ആ സമയത്തു൦ ഫോണ്‍ അറ്റന്‍ഡ് ചെയ്ത സുഷമ ''ഒട്ടും ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തു തന്നെ നഴ്സുമാര്‍ കൊച്ചിയില്‍ ഇറങ്ങിയിരിക്കു''മെന്ന് വാക്ക് നല്‍കുകയായിരുന്നു.
ടേക്ക് ഓഫ് ടീമിന്‍റെ പേരിലും വ്യക്തിപരമായ പേരിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ആന്‍റോ അനുഭവം പങ്കുവച്ചത്.