കേരളത്തില്‍ ലൗജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാർ സഭയുടെ ഇടയലേഖനം!


COMMERCIAL BREAK
SCROLL TO CONTINUE READING

സിനഡ് തീരുമാനം അറിയിക്കുന്നതിന്‍റെ ഭാഗമായി സീറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെ കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നത്. 


ഇടയലേഖനത്തിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ എന്ന ഭാഗത്തിലാണ് ലൗ ജിഹാദ് പരാമർശിക്കുന്നത്. 


വര്‍ധിച്ച് വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നുവെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. 


മതസൌഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ഇടയലേഖനം പറയുന്നു.


ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു. 


ഒരു വിഭാഗത്തിന്റെ എതിർപ്പ് കാരണം എറണാകുളം അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ സർ‍ക്കുലർ വായിക്കാൻ കഴിഞ്ഞില്ല.


കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 


കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തല്‍. 


ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സഭസര്‍ക്കുലര്‍ ഇറക്കിയത്. അതേസമയം വിഷയത്തില്‍ പോലീസ്  കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സഭ ആരോപിക്കുന്നുണ്ട്.