കൊച്ചി: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് അഭ്യാസങ്ങളും ശാഖാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ക്ഷേത്ര ചടങ്ങുകള്‍ക്കും ഭക്തര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി മരട് അയിനി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ തടസ്സപ്പെടുത്തും വിധം ആയുധ പരിശീലനം നടത്തിയ മുപ്പത്തിയഞ്ചോളം ആര്‍എസ്എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.


ഭക്തജനങ്ങള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ജനങ്ങളെ കടത്തി വിടാതെ ക്ഷേത്ര വളപ്പില്‍ വിപുലമായ പരിശീലനം നടത്തിയിരുന്നു. പ്രതിഷേധിച്ച ഭക്തരെ ഭീഷണിപ്പെടുത്തിയ ശേഷം പരിശീലനം തുടരുകയുമായിരുന്നു. കടകംപള്ളി പറഞ്ഞു.


പല ക്ഷേത്രങ്ങളിലും ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.