കൊച്ചി : തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി കെ.എസ് അരുൺകുമാറിനെ തീരുമാനിച്ചെന്നുള്ള റിപ്പോർട്ടുകൾ തള്ളി എൽഡിഎഫ് നേതൃത്വം. സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും നാളെ മെയ് 5ന് ഇടത് മുന്നണി യോഗം ചേർന്നതിന് ശേഷമെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. സ്ഥാനാർഥിത്വത്തെ കുറിച്ച് ആലോചന നടക്കുന്നെയുള്ളൂ എന്ന് മന്ത്രി പി.രാജീവും മാധ്യമങ്ങളോടായി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മെയ് നാലിനാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയായി അരുൺ കുമാറിനെ തീരുമാനിച്ചയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. തൃക്കാക്കരയിൽ ഒരു പൊതുസമ്മതനായ നേതാവിനെ തേടിയ സിപിഎം അവസാനം എറണാകുളം ജില്ല കമ്മറ്റി അംഗത്തെ പി.ടി തോമസിന്റെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെതിരെ മത്സരക്കാൻ ഇറക്കുന്നത്. 


ALSO READ : Thrikkakara By-Election 2022 : തൃക്കാക്കരയിൽ പിടി തോമസിന്റെ അനുയായി ആര്? യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു


എന്നാൽ എൽഡിഎഫിന്റെ തീരമാനത്തിൽ അവസാന നിമിഷം ഏതെങ്കിലും തരത്തിൽ ട്വിസ്റ്റുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. പിണറായി സർക്കാർ വീണ്ടും അധികാരത്തിലേറിയ 2021 തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലും ആകെ ട്വിസ്റ്റുകളായിരുന്നു ഉണ്ടായത്. രണ്ട് ടേം നയവും കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയായിരുന്നു സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന് മുമ്പായി തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആര്യ രാജേന്ദ്രനെ മേയർ സ്ഥാനാർഥിയാക്കിയതും സിപിഎമ്മിന്റെ അവസാന നിമിഷ ട്വിസ്റ്റുകളുടെ മറ്റൊരു ഉദ്ദാഹരണമാണ്.


ട്വിസ്റ്റുകൾ സംശയത്തിന്റെ നിഴലിലാണെങ്കിലും കെ.എസ് അരുൺകുമാറിന്റെ പേരിലുള്ള ചുവരെഴുത്തുകൾ തൃക്കാക്കര മണ്ഡലത്തിൽ തുടങ്ങി കഴിഞ്ഞു. മണ്ഡലത്തിൽ വീണ്ടും പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ഒരു സ്ഥാനാർഥിയെത്തുന്നതും സിപിഎമ്മിൽ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്. 2021ൽ 14,329 വോട്ടിന് പി.ടി തോമസ് ജയിച്ച തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായ ഡോ. ജെ.ജേക്കബായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 2016ൽ ഡോ. സെബാസ്റ്റ്യൻ പോളും 2011 എം.ഇ ഹസ്സനാറുമായിരുന്നു എൽഡിഎഫിനായി തൃക്കാക്കരയിൽ കളത്തിലിറങ്ങിയത്.


ALSO READ : ഉമാ തോമസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പരോക്ഷ വിമർശനവുമായി ഡൊമനിക് പ്രസന്റേഷൻ


എറണാകുളം കോലഞ്ചേരി മഴുവന്നൂർ സ്വദേശിയായ അരുൺ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഎമ്മിലെത്തുന്നത്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. ഇപ്പോൾ സിപിഎം ജില്ലാകമ്മറ്റിയഗവും. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന  പ്രത്യേക സാമ്പത്തിക മേഖലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് യുവനേതാവായ കെ എസ് അരുൺകുമാർ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.