തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിസി ജോർജ് നടത്തിയ പ്രതികരണത്തിന് പിന്നാലെ പിസി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിൽ നിന്നുണ്ടാകുന്നതെന്ന് മന്ത്രി ശിവൻകുട്ടി, ഫേസ്‌ബുക്ക് പേജിൽ പങ്കവെച്ച കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങൾക്ക് അറിയാമെന്നും, അദ്ദേഹത്തിന് പിസി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും വി ശിവൻകുട്ടി കുറിപ്പിൽ പറഞ്ഞു.

 

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനോടൊപ്പം പിസി ജോര്ജും എത്തിയിരുന്നു. പ്രചാരണവേളയിലാണ് പിസി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചത്. പിണറായി വിജയൻ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും, തന്നോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

 


 

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

 

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിൽ നിന്നുണ്ടാകുന്നത്. സഖാവ് പിണറായി വിജയൻ ആരെന്ന് ജനത്തിനറിയാം.

 

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ബഹു.സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന്  പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നത്.

 പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി സി ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നത്. പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. 

 

രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. ശക്തമായ ഒരു സർക്കാർ ഇവിടുണ്ട്.കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.