തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം (Vizhinjam Port) സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമപോരാട്ടം നടത്തിയാണ് പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും വാങ്ങിയെടുത്തത്. 2015 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കുമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരുന്നത്. എന്നാലിപ്പോള്‍ 2023 ല്‍ മാത്രമെ പദ്ധതി പൂര്‍ത്തിയാക്കാനാകൂവെന്നാണ് കാരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് (Adani Group) ഇപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരാര്‍ ലംഘനത്തിന് അദാനിയില്‍ നിന്നും പ്രതിദിനം 12 ലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും സര്‍ക്കാര്‍ അതിന് തയാറായിട്ടില്ല. നാല് വര്‍ഷത്തോളം പദ്ധതി വൈകിയതിന് കാരണം മഴയും കാറ്റും കോവിഡുമാണെന്നു പറയുന്ന മന്ത്രി കരാര്‍ ലംഘനത്തെ നിസാരവത്ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


ALSO READ: Vizhinjam port project: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍


വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 75 ലക്ഷം ടണ്‍ പാറ ഉപയോഗിക്കേണ്ട സ്ഥാനത്ത് 13 ലക്ഷം ടണ്‍ മാത്രമാണ് ഉപയോഗിച്ചതെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചിലൊന്നു നിര്‍മ്മാണം മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളൂവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.


പുലിമുട്ട് നിമ്മാണവും പൂര്‍ത്തിയാക്കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് നല്‍കിയിരുന്നു. ബാക്കി ഭൂമി ഈ സര്‍ക്കാര്‍ ഏറ്റെടുത്തോ? തുറമുഖ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം അദാനിക്ക് വിട്ടുനല്‍കിയ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി നില്ക്കുകയാണ്. ഇങ്ങനെയാണോ മെഗാ പ്രൊജക്ടുകള്‍ നടപ്പാക്കേണ്ടത്? ഈ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ നാലു വര്‍ഷമല്ല പത്തു വര്‍ഷം കഴിഞ്ഞാലും പണി പൂര്‍ത്തിയാകില്ല.


ALSO READ: Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ


തുറമുഖം വരുമ്പോള്‍ പ്രദേശത്തുണ്ടായേക്കാവുന്ന ആഘാതത്തെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഒരു പഠനവും നടത്തിയിട്ടില്ല. ഡ്രെഡ്ജിങ് കാരണം മത്സ്യസമ്പത്ത് കുറഞ്ഞു. പൈലിങ് പലവീടുകള്‍ക്കും കേടുപാടുകളുണ്ടാക്കിയിട്ടുണ്ട്. പദ്ധതി മൂലം തീരശോഷണമുണ്ടായാല്‍ പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള  ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കരാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനായി 2015-ല്‍ 475 കോടി രൂപ അനുവദിച്ചു. നിലവിലെ സാഹചര്യത്തില്‍ പുനരധിവാസ പദ്ധതി പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.