തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാലു തീയതികൾ കൂടി. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തിയാണ് മാറ്റം. നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികൾ കൂടി നിലവിൽ വന്നതായി ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തീയതികളിൽ ഏതിലെങ്കിലും 18 വയസ് പൂർത്തിയാകുന്ന പൗരൻമാർക്ക് വാർഷിക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സമയത്തും മുൻകൂറായും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷ നൽകാം.ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും.


കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന മൂന്നു യോഗ്യതാ തീയതികളിലും (ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01) 18 വയസ് പൂർത്തിയാകുന്നവർക്ക് പട്ടികയിൽ പേരു ചേർക്കുന്നതിനു മുൻകൂറായി അപേക്ഷ സമർപ്പിക്കാം. 2023ലെ വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ 2022 ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക നവംബർ ഒമ്പതിനു പ്രസിദ്ധീകരിക്കും. 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം.


അന്തിമ വോട്ടർ പട്ടിക 2023 ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ളവരുടെ അന്തിമ വോട്ടർ പട്ടികയാകും പ്രസിദ്ധീകരിക്കുക. ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ചും ഭേദഗതി വന്നിട്ടുണ്ട്. നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് മുഖേനയോ ബന്ധിപ്പിക്കാം.


ഒരേ ആളിന്റെ പേരുതന്നെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഒന്നിൽ കൂടുതൽ തവണയോ ഉണ്ടെങ്കിലോ അല്ലെങ്കിൽ ഇതേ ആളിന്റെ പേര് മറ്റൊരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാനും വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരണങ്ങൾ ആധികാരികമാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള വോട്ടർമാരിൽനിന്ന് സ്വമേധയാ ആധാർ നമ്പർ ശേഖരിക്കുന്നത്. ആധാർ നമ്പർ നൽകണമെന്നതു നിർബന്ധമല്ല. ആധാർ നമ്പർ നൽകിയില്ലെന്ന കാരണത്താൽ ഒരു വോട്ടറുടെ പേരും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യില്ല.


സർവീസ് വോട്ടർമാരുടെ രജിസ്ട്രേഷൻ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ 20(6) വകുപ്പിൽ ഭേദഗതി വരുത്തി ‘ഭാര്യ’ എന്ന പദം ‘പങ്കാളി’ എന്നാക്കിയിട്ടുണ്ട്. വനിതാ സർവീസ് വോട്ടർക്കൊപ്പമാണു ഭർത്താവ് താമസിക്കുന്നതെങ്കിൽ ആ സർവീസ് വോട്ടർക്കൊപ്പം വോട്ടർ പട്ടികയുടെ അവസാന ഭാഗത്ത് രജിസ്റ്റർ ചെയ്യപ്പെടാൻ ഭർത്താവിന് അർഹത നൽകുന്നതാണു പുതിയ ഭേദഗതിയെന്നും സി.ഇ.ഒ. വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.