വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസിസ്റ്റന്റ് ഡീനിനെയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിലാണ് നടപടി. ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കാൻ പുതിയ വൈസ് ചാൻസിലറോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡീനിനും അസിസ്റ്റന്റ് ഡീനിനും ആയിരുന്നു ഹോസ്റ്റൽ നോക്കേണ്ടതിന്റെ ചുമതല. ഇവരുടെ ഭാ​ഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. ഇവരെ സസ്പെൻഡ് ചെയ്യാനിരിക്കെയാണ് ​ഗവർണർ നിലവിലെ വിസിയെ സസ്പെൻഡ് ചെയ്തത്. ​വൈസ് ചാൻസിലറെ പുറത്താക്കിയ ​ഗവർണറുടെ നടപടി യോജിക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി വ്യക്തമാക്കി.


ALSO READ: സിദ്ധാർത്ഥിന്റെ മരണം; കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മന്ത്രി ചിഞ്ചുറാണി


തന്നോടെ വകുപ്പിനോടോ സർക്കാരിനോടോ ​ഗവർണർ അഭിപ്രായം തേടിയില്ലെന്നും തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. ഡീൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കൃത്യമായി വിവരങ്ങൾ ധരിപ്പിച്ചില്ലെന്നും സസ്പെൻഡ് ചെയ്യപ്പെട്ട വിസി പ്രൊഫ. എംആർ ശശീന്ദ്രനാഥ് പറഞ്ഞിരുന്നു. ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സിദ്ധാർഥന്റെ മൃതദേഹം അഴിച്ചിറക്കിയതെന്ന് വൈസ് ചാൻസലർ പറഞ്ഞിരുന്നു.


അതേസമയം, മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 18 പേരും ഇന്നലെയോടെ അറസ്റ്റിലായിരുന്നു. ആകെ 18 പ്രതികളാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. പ്രതികളെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ നീക്കം. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.


ALSO READ: സിദ്ധാര്‍ത്ഥന്റെ മരണം; മുഴുവൻ പ്രതികളും പിടിയില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും


കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണെ പോലീസ് പിടികൂടിയതോടെയാണ് കേസിലെ മുഴുവൻ പ്രതികളും പിടിയിലായത്. സൗദ് റിഷാല്‍, അജയ് കുമാര്‍, കാശിനാഥന്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 18ന് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ എന്നിവരും പോലീസ് പിടിയിലായവരിൽ ഉൾപ്പെടുന്നു. വിദ്യാർഥിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും കോളേജ് അധികൃതരും പോലീസും അലംഭാവം കാണിച്ചെന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.