റിലീസിന് മുന്‍പേ ചര്‍ച്ചയായ കമ്മാര സംഭവത്തിലെ ലുക്കിന് നന്ദി പറയേണ്ടത് മാധ്യമങ്ങളോടാണെന്ന് നടന്‍ ദിലീപ്. പുതിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ ഓഡിയോ പ്രകാശന വേദിയിലാണ് ദിലീപിന്‍റെ പരാമര്‍ശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒന്‍പത് മിനിറ്റോളം നീണ്ട പ്രസംഗം ദിലീപ് തുടങ്ങിയത്. രണ്ടാം ജന്മത്തിലെ ആദ്യത്തെ വേദിയാണ് കമ്മാര സംഭവത്തിന്‍റെ ഓഡിയോ ലോഞ്ച്. അപകടസമയത്ത് കൂടെ നിന്നത് പ്രേക്ഷകരാണ്. അവരോടുള്ള കടപ്പാട് പറഞ്ഞാല്‍ തീരാത്തതാണെന്നും ദിലീപ് വ്യക്തമാക്കി.  


നടി അക്രമിക്കപ്പെട്ട കേസില്‍ തന്നെ വിടാതെ പിന്തുടര്‍ന്ന മാധ്യമങ്ങളെ പരിഹസിക്കാനുള്ള അവസരം ദിലീപ് പാഴാക്കിയില്ല. കമ്മാരന്‍റെ ചിത്രീകരണത്തിനിടെയാണ് വലിയൊരു സുനാമിയില്‍പ്പെട്ട് മൂന്ന് മാസം അകത്തായത്. അതിന് ശേഷമാണ് ചിത്രത്തില്‍ കാണുന്നത് പോലെ കട്ടിയുള്ള താടി വളര്‍ന്നത്. സത്യത്തില്‍ കമ്മാരന്‍റെ ലുക്കിന് നന്ദി പറയേണ്ടത് മാധ്യമങ്ങളോടാണെന്നും ദിലീപ് പറഞ്ഞു. 


കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ജോഷി, ലാല്‍ ജോസ്, സിദ്ദിഖ്, ബ്ലസി, യുവതാരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്‍, മുരളി ഗോപി തുടങ്ങിയവരും പങ്കെടുത്തു.