മലയാള സിനിമയിൽ വേർതിരിവുകളും, അടിച്ചമർത്തലുകളും ഉണ്ടെന്ന നീരജ് മാധവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ ഫെഫ്ക. ഇതുപോലുള്ള വേർതിരിവ് ആരെങ്കിലും കാണിച്ചിട്ടുണ്ടെങ്കിളിൽ അവരുടെ പേരുകൾ വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ അത് നിരപരാധികളായ മറ്റു താരങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തുന്നത് പോലെയാണെന്നും ഫെഫ്ക പറഞ്ഞു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് അമ്മ സംഘടനയ്ക്ക് ഫെഫ്ക കത്ത് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്‍ നീരജ് മാധവ് ഫെയ്‌സ്ബുക്കില്‍ നീണ്ട ഒരു പോസ്റ്റിട്ടിരുന്നു. വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാളസിനിമയിലുണ്ടെന്ന് തുടങ്ങി കടുത്ത വിമർശനങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. പാരമ്പര്യം ഉള്ളവർക്ക് കഴിവിന്റെ ആവശ്യമില്ലെന്നും, ജൂനിയർ സീനിയർ തരംതിരിവിനെക്കുറിച്ചും എല്ലാം നീരജ് മാധവ് തുറന്നടിച്ചിരുന്നു.


Also Read: വിധേയത്വം, സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം; നീരജ് മാധവ്


നീരജിന്റെ വിമർശനത്തിന്റെ വിശദാംശങ്ങള്‍ അറിയണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് നീരജ് വ്യക്തമാക്കണമെന്നും ഫെഫ്ക ആവശ്യപ്പെടുന്നു. സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും നീരജിനോടു പറഞ്ഞ ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരെന്നും ഏതു സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നും വിശദമാക്കണമെന്നും ഫെഫ്ക പറഞ്ഞു. 


സിനിമയിലെ ഹെയര്‍ ഡ്രസര്‍മാരുടെ പകുതി പ്രതിഫലമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്നും നീരജ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണെന്നും പോസ്റ്റിലെ ഇത്തരം പരാമർശങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ നടനോട് ആവശ്യപ്പെടുമെന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. 


Also Read: കുപ്പിഗ്ലാസാണോ സ്റ്റീല്‍ ഗ്ലാസാണോ എന്നതല്ല, ഗ്ലാസ് വൃത്തിയുള്ളതാണോ എന്നതാണ് പ്രധാനം....


വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെന്നും നീരജ് പറഞ്ഞിരുന്നു. അത്തരം സംഘങ്ങൾ സിനിമയിലുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കേണ്ടത് മലയാള സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണെന്നും കത്തില്‍ പറയുന്നു. 


നീരജിന്റെ പോസ്റ്റിനെ പലരും വിമർശിച്ചിരുന്നു. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പമാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ. കഴിവുവേണം, അത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകണം പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പറഞ്ഞു. ഇത് പോലെ നിരവധി പേരാണ് നീരജിന് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്.