തിയേറ്ററിൽ നിറഞ്ഞ സദസിൽ ​ഗംഭീര മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായ മാളികപ്പുറം. ഉണ്ണി മുകുന്ദനെ കൂടാതെ ദേവനന്ദ, ശ്രീപദ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എങ്ങുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിമർശനങ്ങളും ചിത്രം നേരിടുന്നുണ്ടെങ്കിലും സിനിമ കണ്ട സെലിബ്രിറ്റികളടക്കം ചിത്രത്തെയും ഇതിലെ അഭിനേതാക്കളെയും പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദനും മാളികപ്പുറത്തിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ കേരളത്തിലെ 30 തിയേറ്ററുകളിൽ കൂടി ചിത്രം പ്രദർശനത്തിനെത്തി. ഇപ്പോൾ 170 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിത സംവിധായകനും നടനുമായ മേജർ രവി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ എന്നാണ് മാളികപ്പുറത്തെ കുറിച്ച് മേജർ രവി പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകൻ ഉൾപ്പെടെ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും അദ്ദേഹം പ്രശംസിച്ചു. മേജർ രവിയുടെ വാക്കുകൾക്ക് ഉണ്ണി മുകുന്ദനും സൈജു കുറുപ്പും നന്ദി അറിയിക്കുകയും ചെയ്തു. 


മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


''ഞാൻ ഇന്നലെ ചെന്നൈ വെച്ച് മാളികപ്പുറം എന്ന സിനിമ കാണുകയുണ്ടായി..
കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും  ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും  ഒക്കെ സാധിച്ച ഒരു മലയാള സിനിമ. 
 എൻ്റെ മനസ്സിനേ ആഴത്തിൽ സ്പർശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങൾ ഞാൻ കേട്ടു. ഏതെങ്കിലും ഒരു പാർട്ടിയുടേയോ മതത്തിൻ്റെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുടുംബ പ്രാരാബ്ധങ്ങളിലൂടെ ജീവിതം തള്ളി നീക്കപ്പെടുമ്പോഴും തൻ്റെ കുഞ്ഞിനോട് ഒരച്ഛൻ കാണിക്കുന്ന കമീറ്റ്മെൻ്റ്... അത് സൈജു കുറുപ്പ് വളരെ മനോഹരമായി ചെയ്തിരിക്കുന്നു.. ആ കഥാപാത്രത്തിൻ്റെ  ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എൻ്റെ കണ്ണുകൾ നനയിച്ചു.. ഞാൻ അറിയാതെ എവിടേയ്ക്ക് ഒക്കെയോ എൻ്റെ മനസ്സ് സഞ്ചരിച്ചു.. അത്പോലെ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്ന ദേവനന്ദ, അവളുടെ സുഹൃത്തായ ശ്രീ പദ് എന്നീ കുട്ടികളുടെ നിഷ്കളങ്ക ബാല്യ കാലം ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..  ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഇതിനെ കുറിച്ച് എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പൊൾ എഴുതുന്നത്..
ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ്.
വളരേ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചത്. Unni Mukundan 
അത്പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച  സ്ക്രീൻ പ്ലെയാണ് ഈ ചിത്രം..
ഷമീർ മുഹമ്മദിൻ്റെ എഡിറ്റിങ്ങും മികച്ചുനിൽക്കുന്നു.
ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയാതെ വയ്യ.. അത്രത്തോളം മികച്ച രീതിയിൽ ആണ് രഞ്ജിൻ രാജ്  സംഗീതം ഒരുക്കിയത്.  തിരക്കഥ ആയിക്കോട്ടെ, ഛായാഗ്രഹണം ആയിക്കോട്ടെ.. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു.. 
അതിൽ എല്ലാം ഉപരിയായി  വിഷ്ണു ശങ്കർ ഒരു തുടക്കക്കാരൻ ആണെന്ന് പോലും പറയിക്കാത്ത രീതിയിൽ സംവിധായകൻ്റെ ചുമതല കൃത്യമായി നിർവഹിച്ചു..അച്ഛൻ്റെ കഴിവുകൾ പകർന്നു കിട്ടിയ അനുഗ്രഹീത കലാകാരൻ കൂടിയാണ് സംവിധായകൻ വിഷ്ണു ശങ്കർ. ഇതൊക്കെ സിനിമയുടെ ടെക്നിക്കൽ സൈഡ്...
ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറം. ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വലിയൊരു നഷ്ടം ആകുമായിരുന്നു എന്ന് എനിക്ക് തോന്നി.. നമ്മുടേ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്കാരം തിരിച്ച് പിടിക്കാൻ തോന്നിപ്പിക്കുന്ന സിനിമയായിട്ടാണ് മാളികപ്പുറം എന്ന സിനിമയെ ഞാൻ കാണുന്നത്.
അടുത്ത കാലത്ത് കണ്ട മലയാള സിനിമകളിൽ മനസ്സ് കൊണ്ട് ഇഷ്ടം തോന്നിയ മറ്റൊരു ചിത്രമായിരുന്നു "ന്നാ താൻ കേസ് കൊട്". അതും  ഇതുപോലെ ഒരു സിനിമയായി കണ്ട് ആസ്വദിച്ച ചിത്രമായിരുന്നു.''
Vishnu Sasi Shankar Congratulations 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.