കൊച്ചി: യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ ഷെയ്ൻ നിഗം ഏറ്റവും ഒടുവിൽ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ സംഘടനകള്‍. ഒത്തു തീർപ്പ് ചർച്ചകൾക്കാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ തന്റെ ഭാഗം കേൾക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു. 


നിർമാതാക്കൾക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവർക്ക് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും. നമ്മൾ അനുസരിച്ചോളണം. കൂടിപ്പോയാൽ വാർത്താ സമ്മേളനത്തിൽ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ല -ഷെയ്ൻ പറഞ്ഞു.


കൂടാതെ,  മന്ത്രി എ.കെ ബാലനുമായി താരം കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടിലാണ് സംഘടനകള്‍. വിഷയത്തിൽ സമവായ ചർച്ചകൾ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.


താരസംഘടനയും സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയും ഇടപെട്ട്‌ തർക്കപരിഹാരത്തിന്‌ വഴി തുറന്നെങ്കിലും ഏറ്റവുമൊടുവിൽ ഷെയ്‌ൻ നിഗം നിർമാതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങളാണ്‌ പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്‌.


നിർമാതാക്കൾ രൂക്ഷമായി പ്രതികരിച്ചതിനെ തുടർന്ന്‌ താരസംഘടനയും ഫെഫ്കയും നടത്തിവന്ന സമവായ ശ്രമങ്ങൾ തൽക്കാലം അവസാനിപ്പിച്ചതായാണ്‌ വിവരം.


തിങ്കളാഴ്‌ച തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചർച്ചകളുടെ പ്രസക്തി ഇല്ലാതാക്കിയെന്ന് നിർമാതാക്കൾ പ്രതികരിച്ചു. ഷെയ്ൻ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീർപ്പ് ചർച്ചയ്‌ക്കില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി.