ലോക്ക് ഡൌണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സഹായ ഹസ്തവുമായെത്തിയ താരത്തെ കുറിച്ച് 'ബോബി' എന്ന സിനിമയുടെ സംവിധായകന്‍ ഷെബി ചൗഹട്ട് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുഖവിവരങ്ങളറിയാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പോലും വിളിക്കാത്ത ലോക്ക് ഡൌണ്‍ കാലത്ത് തന്നെ ഇങ്ങോട്ട് വിളിച്ച് സ്നേഹാന്വേഷണം നടത്തുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചലച്ചിത്ര താരം ജോജു ജോര്‍ജ്ജിനെ കുറിച്ചാണ് ഷെബി പങ്കുവച്ചിരിക്കുന്നത്. 


തന്‍റെ പുതിയ തിരക്കഥയുമായി പല താരങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും അങ്ങനെയാണ് ജോജുവിനെ വിളിക്കുന്നതെന്നും ഷെബി പറയുന്നു. 


താരജാഡകളില്ലാതെ ആദ്യം തന്നെ ഫോണെടുത്ത ജോജു തന്റെ കേള്‍ക്കുകയും തിരക്കഥയുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ഷെബി പറയുന്നു. 


അങ്ങനെ നിര്‍മ്മാതാവിനെയും ശരിയാക്കി തിരക്കഥ പൂര്‍ത്തിയായ സമയത്താണ് സംസ്ഥാനത്ത് കൊറോണ വൈറസ് പിടിപ്പെടുന്നതും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നത്. 


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളിലൊതുക്കി കഴിയുന്ന നാളുകളിലൊന്നിലാണ് ഷെബിയെ തേടി ജോജുവിന്‍റെ കോളെത്തുന്നത്. 


എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്നായിരുന്നു ജോജുവിന്‍റെ ചോദ്യം. ഉണ്ടെന്ന് പറയാന്‍ അഭിമാനം സമ്മതിച്ചില്ലെങ്കിലും ശബ്ദത്തിലെ പതര്‍ച്ച തിരിച്ചറിഞ്ഞ ജോജു അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധിച്ചു വാങ്ങിയതായി ഷെബി പറയുന്നു. 


കോള്‍കട്ടായി പത്ത് മിനിറ്റിനകം അക്കൗണ്ടില്‍ പണമെത്തിയതായി ഫോണില്‍ മെസേജ് വന്നതായും ഷെബി പറയുന്നു. 


ചെറിയ വേഷങ്ങള്‍ ചെയ്ത് കഷ്ടപാടുകളിലൂടെ മുന്‍നിരയില്‍ വന്നത് കൊണ്ടാകാം ജോജുവിന് മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാകുന്നതെന്നും ഷെബി പറയുന്നു. 


കൂടാതെ, കൊച്ചിയിലും കോട്ടയത്തും ജോജുവിന്‍റെ നേതൃത്വത്തില്‍ നിരവധിയാളുകള്‍ക്ക് നിത്യേന ഭക്ഷണം എത്തിക്കുന്നതായും ഷെബി പറയുന്നു. 


ഷെബിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 


ലോക്ക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ


2017ലാണ് ഞാൻ ഒടുവിൽ സംവിധാനം ചെയ്ത ബോബി റിലീസാവുന്നത്.ഇപ്പോൾ മൂന്ന് വർഷമാകാറായി. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയാത്തവൻ്റെ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് ഊഹിക്കാമല്ലോ. ആകെ സമ്പാദ്യമായി ഉള്ളത് പത്തു പതിനഞ്ച് കഥകളാണ്. എല്ലാം ഞാൻ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവ.എന്നാൽ സാമ്പത്തിക പ്രശ്നം വല്ലാതെ അലട്ടിത്തുടങ്ങിയ കാലത്ത് ഒരു കഥ ലാൽജോസിനോട് പറഞ്ഞു. അതാണ് 41 എന്ന സിനിമയായത്.(തിരക്കഥ എൻ്റേതല്ല ). ഏതു സമയത്തും നല്ലൊരു പ്രോജക്ടുമായി ചെന്നാൽ നമുക്കൊരു പടം ചെയ്യാം എന്ന് ഉറപ്പു നൽകിയ ഒരു നിർമ്മാതാവ് എൻ്റെ സൗഹൃദവലയത്തിലുണ്ട്.ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രൊഡ്യൂസർ സി ആർ സലീം. അദ്ദേഹം നിർമ്മിക്കാമെന്നേറ്റ പ്രോജക്ടിനു വേണ്ടി മഞ്ജു വാര്യരെക്കണ്ട് കഥ പറഞ്ഞു.ഇതേ സബ്ജക്ടുമായി സാമ്യമുള്ള ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരു സ്ക്രിപ്റ്റുമായി വരാനുമായിരുന്നു മറുപടി.
പിന്നീടാണ് രണ്ടു സിനിമകൾ അടുപ്പിച്ച് ഹിറ്റടിച്ചു നിൽക്കുന്ന ജോജു ജോർജിനെ വിളിക്കുന്നത്.പത്തു പടങ്ങളിൽ ഒന്ന് ഹിറ്റായാൽ പോലും വിളിച്ചാൽ ഫോണെടുക്കാത്ത നായകന്മാരുള്ള സിനിമാലോകത്ത് ആദ്യ വിളിയിൽത്തന്നെ ഫോണെടുത്ത് ജോജു എന്നെ ഞെട്ടിച്ചു.കഥ കേൾക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലൊക്കേഷനിൽ ചെന്നു പറഞ്ഞ കഥയും ഇഷ്ടപ്പെട്ടു. മൂന്നു വർഷത്തോളമായി സിനിമ ചെയ്യാതിരിക്കുന്ന എൻ്റെ വിഷമം മനസിലാക്കിയെന്ന് തോന്നുന്നു.സ്ക്രിപ്പ്റ്റുമായി വരാൻ പറഞ്ഞാണ് പിരിഞ്ഞത്.തിരക്കഥ പൂർത്തിയാക്കിയ സമയത്താണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് കൊറോണ വ്യാപനവും ലോക്ക്ഡൗണും. എല്ലാവരും കനത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഈയുള്ളവൻ്റെ കാര്യം പറയേണ്ടല്ലോ.


സിനിമകൾ ചെയ്യുമ്പോൾ ഹിറ്റാവുമെന്ന് കരുതി കൂടെ നിന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു.പടമില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ടാവാം ആരും വിളിക്കുന്നില്ല.സിനിമയിൽ ജയിക്കുന്നവനു മാത്രമേ സ്ഥാനമുള്ളൂവെന്നും തോറ്റു പോയവൻ്റെ കഥ ഒരിക്കലും വാഴ്ത്തുപാട്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ടും എല്ലാ വിഷമവും ഉള്ളിലൊതുക്കി വീട്ടിലിരിക്കാൻ മാനസികമായി തയ്യാറെടുത്തു.


പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ഒരു ഫോൺകോൾ എന്നെത്തേടിയെത്തി. എൻ്റെ കഥയിലെ നായകൻ ജോജുജോർജായിരുന്നു മറുതലയ്ക്കൽ.എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്ന് ചോദിക്കാനാണ് വിളിച്ചത്.ഉണ്ടെന്നു പറയാൻ അഭിമാനം സമ്മതിച്ചില്ലെങ്കിലും എൻ്റെ ശബ്ദത്തിലെ പതർച്ച തിരിച്ചറിഞ്ഞിട്ടാവണം നിർബന്ധിച്ച് അക്കൗണ്ട് നമ്പർ വാങ്ങിച്ചു.പത്ത് മിനിട്ടിനകം പണമെത്തിയതായി ഫോണിൽ മെസേജും വന്നു.


ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെങ്കിലും അവരാരും ചെയ്യാത്ത കാര്യമാണ് എനിക്ക് വലിയ പരിചയമൊന്നുമില്ലാത്ത ജോജു ജോർജ് എന്ന വ്യക്തിയിൽ നിന്നുണ്ടായത്.ചെറിയ വേഷങ്ങൾ ചെയ്ത് വളരെ ബുദ്ധിമുട്ടി മുൻനിരയിലേക്ക് വന്നതു കൊണ്ടാവാം അദ്ദേഹത്തിന് മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാൻ സാധിക്കുന്നത്.


ജോജു ജോർജിൻ്റെ സഹായം ഈ ലോക്ക്ഡൗൺ വിഷുക്കാലത്ത് എനിക്കു മാത്രമല്ല കിട്ടുന്നത്.കൊച്ചിയിലും കോട്ടയത്തും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിരവധിയാളുകൾക്ക് നിത്യേന ഭക്ഷണം നൽകുന്നു. പ്രതിസന്ധികളിലാണ് നായകന്മാർ ഉണ്ടാകുന്നതെങ്കിൽ പലരും പ്രതിസന്ധിയിലായ ഈ നാളുകളിലെ നായകൻ ജോജു ജോർജ് തന്നെയാണ്.
ഒരു യഥാർത്ഥ നായകന്‍.