കൊച്ചി: വിദേശതാരനിശയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇന്ന് ചർച്ച നടത്തും. ഇന്ന് വൈകിട്ട് കൊച്ചിയിലാണ് കൂടിക്കാഴ്ച നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

താരസംഘടനയായ അമ്മയുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് ചര്‍ച്ച നടത്തുക.


പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകൾക്കുമിടയിൽ ഭിന്നാഭിപ്രായം ഉയര്‍ന്നത്. 


ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. 


എന്നാൽ, നിർമ്മാതാക്കളുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് സംഘടന ഈ തീരുമാനം എടുത്തതെന്നാണ് നിര്‍മ്മാതാക്കളുടെ ആരോപണം.


പ്രളയം സിനിമ മേഖലയേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍, ഷൂട്ടിംഗ് നിര്‍ത്തി വച്ച്  താരങ്ങളെ വിട്ട് നല്‍കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. 


പ്രശ്നപരിഹാരത്തിന് ചർച്ച നടത്താമെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ അറിയിച്ചിരുന്നു. 


അതനുസരിച്ച് ഇന്ന് നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സഹകരിക്കേണ്ടതില്ല എന്നാണ് നിർമ്മാതാക്കളുടെ തീരുമാനം.


അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് താര സംഘടനയായ അമ്മ ഇതുവരെ തയ്യാറായിട്ടില്ല.