സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന് മറുപടിയുമായി സംവിധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മന്ത്രിയല്ല രഞ്ജിത്ത് ആണെന്ന് വിനയൻ കുറിച്ചു. രഞ്ജിത്ത് മറുപടി നൽകിയതിന് ശേഷം ബാക്കി പറയാമെന്നാണ് ജൂറി അംഗം നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നതെന്നും അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ എന്നും വിനയൻ ചോദിച്ചു. ഇക്കാര്യത്തെ കുറിച്ച് മന്ത്രിയുടെ പിഎസ്സിനോട് എങ്കിലും ഒന്ന് അന്വേഷിച്ചിട്ടു വേണമായിരുന്നു രഞ്ജിത്തിന് ക്ലീൻ ചിറ്റു നൽകാൻ എന്നുമായിരുന്നു വിനയന്റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും അവാർഡ് നിർണയത്തിൽ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ശബ്ദരേഖയും വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അവാർഡ് കിട്ടാത്തതിന്റെ പരാതിയല്ല ഇത് മറിച്ച് കേട്ടു കേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർ മാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണെന്നും വിനയൻ കൂട്ടിച്ചേർത്തു.



 


വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്:


''സ്റ്റേറ്റ് സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ  അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി ന്യൂസിൽ കണ്ടു..
 ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..
അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ  എന്നിട്ടു  ബാക്കി പറയാമെന്നാണ്  അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്..അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ?
   അവർഡു നിർണ്ണയത്തിൻെറ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലന്ന്.. ചുരുങ്ങിയ പക്ഷം അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട്  തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായീ ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ.. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രി മനു അതു നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു
എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ.. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്നം.. അവാർഡ് നിർണ്ണയത്തിൽ സർക്കാരിൻെറ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം.. ജൂറി മെമ്പർമാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പാമാരോ അല്ലേ അതിനുത്തരം പറയേണ്ടത്,, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിൻെറ ഇടപെടലിനെപ്പറ്റി..
  അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചിറ്റു കൊടുക്കാൻ.. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ..
   ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിൻെറ ആരോപണത്തിനുള്ള മറുപടി.. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി  ശ്രി പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു..
 അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല എന്നാണെൻെറ അഭിപ്രായം''.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.