ജിദ്ദ: ഈ വര്‍ഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടെ സൗദിയിൽ എത്തിയതു രണ്ടു ലക്ഷത്തിലേറെ ഇന്ത്യൻ തൊഴിലാളികളെന്ന് ഇന്ത്യൻ എംബസിയുടെ കണക്ക്. സൗദി എമിഗ്രേഷൻ വകുപ്പ് സെപ്റ്റംബർ 12നു പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഇന്ത്യക്കാരുടെ എണ്ണം 32,53,901 ആണ്. മാർച്ചിൽ ഇതു 30,39,193 ആയിരുന്നു. ഇന്ത്യക്കാരുടെ എണ്ണത്തില്‍ മൊത്തം 2,14,708 ആണ് വര്‍ദ്ധന. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ തുടരുകയാണെന്നും എംബസി അറിയിച്ചു. പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്തി നാടുകളിലേക്കു മടങ്ങിയവരിൽ പലരും നിയമാനുസൃത വീസകളിൽ തിരിച്ചെത്തുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണു കൂടുതൽ പുതിയ വിസകൾ അനുവദിക്കുന്നതെന്നാണു സൂചന.


അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാർക്കെതിരെ സൗദി നടപടികള്‍ കര്‍ശനമാക്കി. ഒരാഴ്ചയ്ക്കിടെ 51,292 വിദേശികളെയാണ് പിടികൂടിയത്. ഇവരെയെല്ലാം നാടുകടത്തും. നിയമലംഘകർക്കു സൗകര്യങ്ങൾ ചെയ്തുകൊടുത്തതിനു 320 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കായുള്ള കസ്റ്റഡികേന്ദ്രങ്ങളിൽ 10,905 പേരുണ്ടെന്നും ഇവരിൽ 1308 പേർ സ്ത്രീകളാണെന്നും അധികൃതർ അറിയിച്ചു. അതിനിടെ, വ്യാജരേഖ ചമച്ചവർ ഉൾപ്പെടെ 885 വിദേശികളെ വിവിധ കേസുകളിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.