ചെന്നൈ: ഐപിഎൽ 17ാം സീസണിന് ഇന്ന് കൊടിയിറക്കം. ഫൈനൽ പോരാട്ടത്തിനായി ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ചെന്നൈ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിൻ്റെ തട്ടകത്തിൽ ഐപിഎൽ കലാശപ്പോരാട്ടത്തിന് ഒരു ആവേശകുറവുമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ മൂന്നാം കിരീടത്തിനായി ഇറങ്ങുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം കിരീടം എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇറങ്ങുന്നത്. 2012ലും 2014ലും കൊൽക്കത്ത കിരീടം നേടിയപ്പോൾ 2016ലാണ് ഹൈദരാബാദ് കിരീടം സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ഡെക്കാൻ ചാർജേഴ്സായിരുന്നപ്പോൾ 2009ൽ കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ ടീമുകളാണ് ഇത്തവണ ഫൈനലിലെത്തിയത്. 


ഇന്നിങ്സിൻ്റെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ശൈലി പിന്തുടരുന്ന ടീമുകളാണ് ഹൈദരാബാദും കൊൽക്കത്തയും. മധ്യനിരയിലും ഫിനിഷിംഗിലെ പ്രഹരശേഷിയിലും ഏറെക്കുറെ തുല്യശക്തരാണ്. ഹൈദരാബാദിനായി ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, ക്ലാസൻ, നിതീഷ് കുമാർ റെഡ്ഢി, ഷഹബാസ് അഹമ്മദ് തുടങ്ങിയവരും കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ, റഹ്മാനുള്ള ​ഗുർബാസ്, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ, റിങ്കു സിങ്, ആന്ദ്രേ റസ്സൽ എന്നിവരുമാണുള്ളത്.


Also Read: Mikael Stahre: ആശാന് പകരക്കാരന്‍ വരുന്നു; കൊമ്പൻമാർക്ക് ഇനി സ്വീഡിഷ് പരിശീലകന്‍


 ബൗളിം​ഗിൽ കൊൽക്കത്ത തന്നെയാണ് ശക്തർ. എന്നാൽ രണ്ടാം ക്വാളിഫയറിൽ പാർട്ട് ടൈം ബൗളർമാർ തിളങ്ങിയത് സൺറൈസേഴ്സിന് ആശ്വാസം പകരുന്നതാണ്. മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി തുടങ്ങിയവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഹൈദരാബാദിനായി പാറ്റ് കമ്മിൻസും നടരാജനുമാണ് പേസ് നിരയെ നയിക്കുന്നത്. ഭുവനേശ്വർ കുമാറിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഷഹബാസ് അഹമ്മദ്, അഭിഷേക് ശ‍ർമ്മ തുടങ്ങിയ പാർട്ട് ടൈം ബോളർമാരുടെ പ്രകടനം ടീമിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ. 


സീസൺ തുടക്കത്തിൽ ചെന്നൈ-പഞ്ചാബ് മത്സരം നടന്ന നാലാം നമ്പർ പിച്ചിലാണ് ഇന്ന് ഫൈനൽ മത്സരം നടക്കുന്നത്. അന്ന് 162 റൺസിൽ ചെന്നൈയെ പിടിച്ചുകെട്ടിയ പഞ്ചാബിനായി തിളങ്ങിയത് സ്പിന്നർമാരായിരുന്നു. ചെന്നൈയിൽ ഇന്നലെ മഴ പെയ്തിരുന്നുവെങ്കിലും ഇന്ന് മഴപ്രവചനമില്ല. എന്നാൽ മഞ്ഞുവീഴ്ച മാറി നിൽക്കുന്ന ചെന്നൈയിൽ സ്പിൻ ബൗളിം​ഗിന് അനുകൂലമായ സാഹചര്യമാണ്. രാജസ്ഥാൻ റോയൽസിനെതിരായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്സിന് തുണയായതും അതുതന്നെ.


ടെലിവിഷനിൽ മത്സരം കാണുന്നവർക്ക് ഫൈനലിൻ്റെ തത്സമയ സംപ്രേക്ഷണം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ ലഭ്യമാകും. ഓൺലൈനിൽ കാണുന്നവർക്ക് ജിയോ സിനിമയിലൂടെ ഫൈനൽസ് കാണാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.