വെട്ടുകിളികളുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്താനില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച  തീരുമാനം എടുത്തത് .നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും യോഗത്തില്‍ അംഗീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 മാര്‍ച്ചിലാണ് വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. തുടര്‍ന്ന് സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ചു.കൂടാതെ, ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവ നശിപ്പിച്ചത്.പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന ഈ വെട്ടുകിളികള്‍ മിക്കവാറും ഏതു തരത്തിലുള്ള സസ്യങ്ങളെയും ഭക്ഷണമാക്കും. 10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീര്‍ക്കും.


ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്‍ന്നുതിന്നും.കൂട്ടത്തോടെ വന്നിരുന്നാല്‍തന്നെ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.പകല്‍ സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നുനടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളില്‍ ഇരിക്കും.ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയുമൊക്കെ കര്‍ഷകര്‍ ചെയ്യുന്നുണ്ടെങ്കിലും ഇവയുടെ ആക്രമണത്തിന് യാതൊരു കുറവുമില്ല.