ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ  55 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ സിവില്‍ ആശുപത്രിയുടെ അടിയന്തര ചികിത്സ വിഭാഗത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.  മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബലൂചിസ്ഥാനിലെ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ ഇന്നു പുലര്‍ച്ചെ വെടിവച്ചു കൊന്നിരുന്നു. കാസിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സിവില്‍ ആശുപത്രിയിലെത്തിയ സഹപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.


30 ലധികം പേർ പൊട്ടിത്തെറിയിൽ തന്നെ മരിച്ചെന്നും ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചതെന്നും ബലൂചിസ്താൻ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി പറഞ്ഞു. പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ്. എന്നാല്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.


ഇന്ന് രാവിലെയാണ് കാസിക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് കാറില്‍ പോകവ് ക്വറ്റയിലെ മംഗള്‍ചൗക്കില്‍ വച്ച് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.