Saudi Arabia: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ തകർത്തെന്ന് സഖ്യസേന
അൽ-ഷഖീഖിലെ പ്ലാന്റിലും ഹൂതി വിമതർ ആക്രമണം നടത്തിയതായി സഖ്യസേന വ്യക്തമാക്കി.
റിയാദ്: കിഴക്കൻ സൗദി അറേബ്യയിലെ ജിസാനിൽ അരാംകോ എണ്ണക്കമ്പനിക്ക് നേരെ ഹൂതി വിമതർ ആക്രമണം നടത്തിയതായി സ്ഥിരീകരണം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അൽ-ഷഖീഖിലെ പ്ലാന്റിലും ഹൂതി വിമതർ ആക്രമണം നടത്തിയതായി സഖ്യസേന വ്യക്തമാക്കി.
സൗദിയുടെ തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. ഹൂതി വിമതർ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്ന പ്രദേശമാണിത്. ജിസാനടുത്തുള്ള ദഹ്‌റാൻ അൽ-ജനൂബ് പവർ സ്റ്റേഷനും ആക്രമിക്കപ്പെട്ടതായി സഖ്യസേന അറിയിച്ചു. ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കുന്നതിന്റെ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്ത് വിട്ടിരുന്നു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ മാർച്ച് പത്തിന് ഡ്രോൺ ആക്രമണം നടത്തിയതിന് ശേഷം ആദ്യമായാണ് ഹൂതികൾ ശക്തമായ ആക്രമണം നടത്തുന്നത്. മാർച്ച് 29 മുതൽ റിയാദിൽ നടക്കാനിരിക്കുന്ന യെമൻ സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനുള്ള ആറ് ഗൾഫ് രാഷ്ട്ര സഹകരണ കൗൺസിലിന്റെ ക്ഷണം ഹൂതികൾ നിരസിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും എണ്ണക്കമ്പനികളും ഹൂതി വിമതർ പലപ്പോഴും ലക്ഷ്യമിടുന്നുണ്ട്. യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഊർജ്ജ മേഖലയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെയാണ് ഹൂതി വിമതർ അരാംകോ എണ്ണക്കമ്പനിക്ക് നേരെ ആക്രമണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...