വാഷിംഗ്‌ടണ്‍:  ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ അദ്ദേഹത്തിന് ആശംസകൾ  നേര്‍ന്ന്  അമേരിക്കന്‍  പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹം  സൗഖ്യമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നും  സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് വൈറ്റ്ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


"വാര്‍ത്തകളില്‍ പറയുന്നതു പോലുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്  എന്നഭിപ്രായപ്പെട്ട  ട്രംപ്  വാര്‍ത്ത സത്യമാണോ അല്ലയോ എന്ന്  തനിക്കറിയില്ലെന്നും  കൂട്ടിച്ചേര്‍ത്തു.


കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത അമേരിക്കന്‍  മാധ്യമങ്ങളാണ് ആദ്യം പുറത്തു വിട്ടത്. അതേസമയം, വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ പ്രചരിച്ചതോടെ നിഷേധിച്ച് ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ  വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്നിന്‍റെ  വക്താവും പറഞ്ഞിരുന്നു.


കൂടാതെ,  ഈ  റിപ്പോര്‍ട്ടുകള്‍  വെറും  സാമ്രാജ്യത്വ പ്രചരണം മാത്രമാണെന്നായിരുന്നു  വാര്‍ത്താ ഏജന്‍സി യാന്‍ഹോപ്പും   പറഞ്ഞത്. എന്നാല്‍, ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന ഈ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു


ഏപ്രില്‍ 12 ന് നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങടക്കം നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തത്.


ഏപ്രില്‍ 15 ന് സ്വന്തം മുത്തച്ഛനും രാഷ്ട്ര സ്ഥാപകനുമായ കിം ഇല്‍ സുങ്ങിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള ദേശീയ ആഘോഷത്തില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. 


അതേസമയം 2014 ലും ഒരു മാസത്തോളം കിം  പൊതുവേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. അ അവസരത്തിലും കിമ്മിന്‍റെ ആരോഗ്യത്തെ സംശയിച്ച്‌ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. 


പിതാവിന്‍റെ മരണത്തെത്തുടര്‍ന്ന് 2011 ഡിസംബറിലാണ് കിം ഉത്തര കൊറിയയുടെ ഭരണമേറ്റെടുക്കുന്നത്.