Vat Savitri Vrat 2021: ഭര്‍ത്താവിന് ദീര്‍ഘായുസ്സ്, അഭിവൃദ്ധി എന്നിവ ഉണ്ടാകുവാനായി വിവാഹിതരായ സ്ത്രീകള്‍ ആഘോഷിക്കുന്ന ഒരു പരമ്പരാഗത വ്രതമാണ് വട സാവിത്രി വ്രതം. ഈ വ്രതത്തെ ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സ്‌നേഹത്തിന്റെയും ഭക്തിയുടെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ ചടങ്ങ് ആഘോഷിക്കുന്നത്. അമാന്ത, പൂര്‍ണിമന്ത എന്നീ രണ്ട് ഹിന്ദു ചാന്ദ്ര കലണ്ടര്‍ പ്രകാരമാണ് ഈ വട സാവിത്രി വ്രതം ആഘോഷിക്കുന്നത്.


Also Read: Surya Grahan 2021: ശനി ജയന്തിയിൽ 148 വർഷത്തിനുശേഷമുള്ള സൂര്യഗ്രഹണം; അറിയാം സമയം, മുൻകരുതലുകൾ.. 


ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണിമന്തയെയും തെക്കന്‍ സംസ്ഥാനങ്ങള്‍ അമാന്ത കലണ്ടറിനെയുമാണ് പിന്തുടരുന്നത് എന്നാണ് വിശ്വാസം. ഈ വര്‍ഷംത്തെ വട സാവിത്രി വ്രതം ജൂൺ 10 ആയ ഇന്നാണ്. ഹിന്ദുമത വിശ്വാസമനുസരിച്ച് വിവാഹിതരായ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ക്ഷേമത്തിനുമായിട്ടാണ് ഈ വ്രതം നോക്കുന്നത്. 


ആല്‍മരത്തെ പൂജിക്കുന്ന വട സാവിത്രി വ്രതം


ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആല്‍മരത്തെയാണ് വട വൃക്ഷമായി കണക്കാക്കുന്നത്. വട വൃക്ഷത്തെ ആരാധിക്കുന്നതിനാലാണ് ഈ വ്രതത്തിന് വട സാവിത്രി വ്രതം എന്ന പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭര്‍ത്താവിന്റെ ദീര്‍ഘായുസും അഭിവൃദ്ധിയും ഉണ്ടാകാൻ ഈ വ്രതം നോക്കുന്നത് ഉത്തമം.   


വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം


പ്രത്യേക അഭീഷ്ഠസിദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതത്തെയാണ് കാമ്യവ്രതമെന്ന് പറയുന്നത്. അതിലൊന്നാണ് വട സാവിത്രി വ്രതം. വടക്കേ ഇന്ത്യയില്‍ ഈ വ്രതം വട സാവിത്രി പൂര്‍ണിമ അല്ലെങ്കില്‍ വട പൂര്‍ണിമ എന്നറിയപ്പെടുന്നു. ഈ വ്രതത്തിന് വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകത കൂടിയുണ്ട്. വിവാഹിതരായ സ്ത്രീകള്‍ പൗര്‍ണമി ദിനത്തില്‍ സൂര്യോദയത്തിനു മുന്‍പ് തന്നെ കുളിച്ച് നിലവിളക്ക് കൊളുത്തി ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കണം. അതിനു ശേഷം സമീപത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് ആല്‍മരത്തിനു ചുവട്ടില്‍ തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം പ്രദക്ഷിണം വയ്ക്കണം.


Also Read: Shani Jayanti 2021: ഇന്ന് ശനീശ്വര അഷ്ടോത്തര ശതനാമാവലി ജപിക്കുന്നത് ഉത്തമം 


ആല്‍മരത്തെ നൂലു കൊണ്ട് ബന്ധിക്കുന്നു


ചിലയിടങ്ങളില്‍ ആല്‍മരത്തെ ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനൊപ്പം മരത്തിൽ നൂലുകൊണ്ടും ചുറ്റാറുമുണ്ട്. വിശ്വാസമനുസരിച്ച് വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂലുകൊണ്ട് ബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘ സുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. 


ഭര്‍ത്താവിന്റെ ആയുസ്സിനു വേണ്ടി പൂർണ്ണ ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി അനുസരിച്ച് ഒരിക്കലൂണ് വ്രതവും അനുഷ്ഠിക്കാവുന്നതാണ്. അന്നേദിവസം കഴിവതും ഈശ്വര ചിന്തയോടെ കഴിച്ചുകൂട്ടുക. പഴവർഗ്ഗങ്ങൾ മാത്രം കഴിച്ചും ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്.


ഈ വ്രതത്തിനു പിന്നിലെ ഐതിഹ്യം അറിയാം 


അശ്വപതി, മാളവി എന്നീ രാജ ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു.  ശേഷം നിരന്തരം നടത്തിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ റാണി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവള്‍ക്ക് സാവിത്രി എന്നും അവർ പേരിട്ടു. സുന്ദരിയായ യുവതിയായി വളര്‍ന്ന സാവിത്രി സത്യവാന്‍ എന്നൊരു യുവാവുമായി പ്രണയത്തിലായി. 


സര്‍വ ഗുണങ്ങളുമുള്ള യുവാവായിരുന്നു സത്യവാനെങ്കിലും അയാളുടെ ആയുസ്സ് കുറവായതിനാല്‍ സാവിത്രിയുമായുള്ള വിവാഹം നടത്തരുതെന്ന് നാരദ മഹര്‍ഷി അശ്വപതി രാജാവിനെ അറിയിച്ചു. എങ്കിലും സാവിത്രി സത്യവാനെ തന്നെ വിവാഹം കഴിച്ചു. വിവാഹ ശേഷം വനവാസത്തില്‍ കഴിയുന്നതിനിടെ സത്യവാന് മൂന്നു ദിവസം കൂടിയേ ആയുസ്സുള്ളു എന്ന് മനസിലാക്കിയ സാവിത്രി അന്നുമുതല്‍ കഠിനവ്രതം അനുഷ്ഠിച്ചു.


Also Read:  Solar Eclipse 2021: ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂൺ 10 ന്, ഈ നക്ഷത്രക്കാർ പ്രത്യേകം സൂക്ഷിക്കുക 


 


എങ്കിലും മൂന്നാം ദിനം മരം വെട്ടുന്നതിനിടെ സത്യവാന്‍ മരണപ്പെട്ടു. സത്യവാന്റെ മൃതദേഹം സാവിത്രി ആലിന്‍ ചുവട്ടില്‍ വച്ച് പ്രാര്‍ത്ഥിക്കുകയും സത്യവാന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ യമധര്‍മ്മന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊണ്ടുപോകരുതേ എന്ന് യാചിക്കുകയും ചെയ്തു.  അത് വിസമ്മതിച്ച യമരാജന്റെ ധര്‍മ്മപരിപാലനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച് സാവിത്രി സ്തുതിച്ചു. 


ഒടുവിൽ സാവിത്രിയുടെ ഭക്തിയില്‍ തൃപ്തനായ യമന്‍ അവളോട് സത്യവാനെ തിരിച്ച് നല്‍കണമെന്നല്ലാതെ വേറെ മൂന്നു വരങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ വരമായി സാവിത്രി ഭര്‍തൃപിതാവിന് കാഴ്ച നല്‍കുവാനും രണ്ടാമത്തെ വരമായി സ്വന്തം പിതാവിന് ഇനിയും പുത്രസൗഭാഗ്യം നല്‍കുവാനും മൂന്നാമത്തെ വരമായി സത്യവാനും സാവിത്രിക്കും മക്കളെ നല്‍കി അനുഗ്രഹിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 


താൻ ചോദിച്ച മൂന്നാമത്തെ വരത്തിലെ തന്ത്രം മനസിലാക്കാതെ യമദേവന്‍ പതിവ്രതയായ സാവിത്രിക്ക് വരങ്ങള്‍ നല്‍കിയെന്നും അങ്ങനെ യമരാജാവിന് സത്യവാന്റെ ജീവന്‍ തിരികെ നല്‍കേണ്ടി വന്നുവെണുമാണ് കഥ. സാവിത്രിയുടെ ഈ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ സംപ്രീതനായി യമരാജാവ് ഈ ദിനം എക്കാലവും ഓർമ്മിക്കും എന്നും പറഞ്ഞു.  


ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് സുമംഗലികള്‍ വടപൂര്‍ണിമ ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. വ്രതമെടുത്ത് ആരാധിച്ചാല്‍ ഏഴു ജന്‍മവും ഭര്‍ത്താവ് തന്നോടൊപ്പം ഉണ്ടാവുമെന്ന് വിശ്വാസം. 


പൂജ ചെയ്യേണ്ട രീതി


അഞ്ച് ഫലങ്ങള്‍, മഞ്ഞയും ചുവപ്പുമായ നൂലുകള്‍. ജലമേന്തിയ കലശം, സത്യവാന്‍, സാവിത്രി, യമദേവന്‍ എന്നിവരുടെ കളിമണ്‍ പ്രതിമകള്‍ ചന്ദനത്തിരി, ചുവന്ന തുണിക്കഷ്ണം, ചുവപ്പ് സിന്ദൂരം എന്നിവയാണ് ആല്‍മരത്തെ പൂജിക്കാന്‍ ആവശ്യമായവ. 


Also Read: Ahaana Krishna: 25 വർഷങ്ങൾക്കിടയിൽ എടുത്ത ഈ 2 ചിത്രങ്ങൾ തമ്മിൽ സമാനതയുണ്ട്, കണ്ടെത്താമോ? 


ഈ ദിനത്തില്‍ സ്ത്രീകള്‍ കുളിച്ച് ഭഗവാന്റെ മന്ത്രങ്ങള്‍ ചൊല്ലി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് മേല്‍പറഞ്ഞ പൂജാ സാമഗ്രികള്‍ ഒരു തളികയിലാക്കി വടവൃക്ഷത്തിന് അരികിലെത്തണം.  ശേഷം വൃക്ഷത്തിനു കീഴെ സത്യവാന്റെ പ്രതിമ വച്ച് അതിന്റെ ഇടതുവശത്തായി സാവിത്രിയുടെ പ്രതിമയും വയ്ക്കണം. സത്യവാന്റെ വലതുവശത്തായി യമദേവന്റെ പ്രതിയമയും വയ്ച്ച് പൂജാ സാധനങ്ങള്‍ സമര്‍പ്പിച്ച ശേഷം വൃക്ഷത്തെ വലംവയ്ക്കണം. ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ഈ മന്ത്രം ചൊല്ലണം 


'മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ വൃക്ഷ
രാജായ തേ നമ:'


ഓരോ തവണയും വലംവയ്ക്കുമ്പോഴും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള നൂല് കൊണ്ട് ആൾ മരത്തിൽ ചുറ്റണം.  ശേഷം സത്യവാന്‍ സാവിത്രിയുടെ കഥ സ്രവിച്ച് പ്രാര്‍ത്ഥന ആരംഭിക്കണം.  ശേഷം പൂജ കഴിഞ്ഞ് നിവേദിച്ച ഫലങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോകാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.