യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്‍പി-ബിഎസ്‍പി സഖ്യത്തിനാവും, കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാം; മായാവതി
ഉത്തര്‍പ്രദേശില്‍ എസ്‍പി-ബിഎസ്‍പി സഖ്യത്തിനായി 7 സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിഎസ്‍പി അദ്ധ്യക്ഷ മായാവതി.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എസ്‍പി-ബിഎസ്‍പി സഖ്യത്തിനായി 7 സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിഎസ്‍പി അദ്ധ്യക്ഷ മായാവതി.
ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്‍പി-ബിഎസ്‍പി സഖ്യത്തിന് കഴിയുമെന്നും കോണ്‍ഗ്രസിന് വേണമെങ്കില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കമെന്നും അവര്‍ പറയുകയുണ്ടായി. കൂടാതെ, കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്നും അവര്‍ പറഞ്ഞു.
എസ്‍പി, ബിഎസ്‍പി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന 7 മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടത്. എസ്‍പി നേതാവ് മുലായം സിംഗ് യാദവ്, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍, ആര്‍എല്‍ഡിയുടെ അജിത് സിംഗ്, ജയന്ത് ചൗധരി, മായാവതി എന്നിങ്ങനെ ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടത്. അങ്ങനെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും സഖ്യസാധ്യത നിലനിർത്താനായിരുന്നു കോൺഗ്രസിന്‍റെ ശ്രമം.
ഉത്തർപ്രദേശിൽ കോൺഗ്രസിനെ തള്ളി എസ്‍പിയും ബിഎസ്‍പിയും സഖ്യം രൂപീകരിച്ചത്തന്നെ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. വിശാലപ്രതിപക്ഷത്തിൽ എസ‍്‍പിയും ബിഎസ്‍പിയും ഒപ്പമുണ്ടാകുമെന്ന കോൺഗ്രസിന്‍റെ ആദ്യ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് എസ്‍പി-ബിഎസ്‍പി ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. എന്നാല്‍ സഖ്യപ്രഖ്യാപനത്തിലും കോൺഗ്രസിനെ തള്ളിപ്പറയാൻ എസ്‍പി നേതാവ് അഖിലേഷ് യാദവ് തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
എസ്‍പി-ബിഎസ്‍പി സഖ്യ തീരുമാനമനുസരിച്ച് ആകെയുള്ള 80 സീറ്റുകളിൽ 38 സീറ്റുകളിൽ ബിഎസ്‍പിയും 37 സീറ്റുകളിൽ എസ്‍പിയും മത്സരിക്കാനാണ് ധാരണ. എന്നാൽ റായ്‍ബറേലിയിലും അമേഠിയിലും എസ്‍പി - ബിഎസ്‍പി സഖ്യം സ്ഥാനാർഥിയെ നിർത്തുന്നില്ല. ഇതിന് പകരം നന്ദിസൂചകമെന്ന നിലയിലാണ് ഇരുപാർട്ടികളിലെയും ഏറ്റവും മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസും സ്ഥാനാർഥികളെ നിർത്തുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്.