ആധാര്‍ നല്കിയപ്പോള് പൂര്‍ണ്ണ വിവരങ്ങളും കൂടെ 1 രൂപയുടെ നിക്ഷേപവും; ട്രായ് അധികാരിയെ വിടാതെ ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: ഒരു വെല്ലുവിളി നടത്തി ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ് ചെയര്‍മാന്‍ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ.
ആധാര്‍ ദുരുപയോഗം ചെയ്യാന്‍ കഴിയില്ല എന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം അദ്ദേഹത്തിന് തന്നെ വിനയായി മാറിയിരിക്കുകയാണ്.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ശര്‍മ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം തന്‍റെ ആധാര്‍ നമ്പര്‍ ട്വീറ്ററില്‍ നല്‍കിക്കൊണ്ട് വെല്ലുവിളി നടത്തിയത്. കൂടാതെ, നിയമ നടപടികള്‍ എടുക്കില്ലയെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു.
ആധാര്‍ നമ്പര്‍ ലഭിച്ച ഹാക്കര്‍മാര്‍ അദ്ദേഹത്തിന് തിരികെ നല്‍കിയത് അദ്ദേഹത്തിന്‍റെ വിലപ്പെട്ട രേഖകള്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ പാന്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, സ്വകാര്യ മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ശര്‍മയുടെ വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രം, ജനന തിയതി, കൂടാതെ, അതുകൂടാതെ, ശര്‍മയുടെ ജി-മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യം കണ്ടെത്തി, അത് ഹാക്ക് ചെയ്യുകയും ചെയ്തു. ജിമെയിലില്‍ ആക്‌സെസ് ലഭിച്ചതോടെ ഫെസ്ബുക്കും, ട്വിറ്ററും കൂടാതെ ജിമെയില്‍ ഉപയോഗിച്ച് തുടങ്ങിയ സകല നെറ്റ് വര്‍ക്ക് സര്‍വ്വീസുകളിലേയ്ക്കുമുള്ള പ്രവേശന൦ ലഭിച്ചു. ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ച്, ബ്രൗസിംഗ് ഹിസ്റ്ററിയും ജിപിഎസ് ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെയും പറ്റിയുള്ള വിവരവും ഹാക്കര്‍മാര്‍ ചോര്‍ത്തി നല്‍കി.
എന്നാല്‍ സംഗതി അവിടെയും നിന്നില്ല. ശർമയുടെ ആധാറുമായി ബന്ധിപ്പിച്ച ഭീം ആപ്പ്, പേടിഎം തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷനിലൂടെ ഐ.എം.പി.എസ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിച്ചാണ് ഹാക്കർമാർ ഞെട്ടിച്ചത്. കൂടാതെ, ട്വിറ്ററിൽ ശർമയുടെ ട്രാൻസാക്ഷൻ ഐ.ഡികളും പണമയച്ചതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഹാക്കർമാർ പങ്കുവെച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഇന്‍കംടാക്‌സ് വിവരങ്ങളും, വോട്ടര്‍ ഐഡിയും തുടങ്ങി സകലതും ഹാക്കര്‍മാര്‍ പുറത്തുവിട്ടു എങ്കിലും ഇതൊന്നും ആധാര്‍ വഴി ലഭിച്ച വിവരമല്ല എന്ന ഉറച്ച നിലപ്പാടിലാണ് ഇപ്പോള്‍ ശര്‍മ.
കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കാന്‍ പോകുന്ന വിവരസംരക്ഷണ വകുപ്പിന്‍റെ തലവനാകും എന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ആര്‍.എസ് ശര്‍മ. എന്തായാലും ഇതോടെ ഒരു ഉന്നത അധികാരിയ്ക്ക് ആധാര്‍ നമ്പര്‍ പരസ്യമായാലുള്ള വിപത്ത് മനസ്സിലായി.
ഇനി ഈ പ്രശ്നത്തില്‍ നിന്ന് സര്‍ക്കാര്‍ എങ്ങിനെ കരകയറും എന്ന് കാത്തിരുന്നു കാണാം.