ന്യൂഡല്‍ഹി: 515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്കിന്‍റെ പരാതി. കൊൽക്കത്ത ആസ്ഥാനമായുള്ള ആർപി ഇൻഫോ സിസ്റ്റം എന്ന സ്ഥാപനത്തിനും അതിന്‍റെ ഡയറക്ടർമാര്‍ക്കും എതിരെയാണ് കാനറ ബാങ്കിന്‍റെ പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡ (റോട്ടോമാക് കേസ്) എന്നിവയ്ക്കു പിന്നാലെയാണ് പുതിയ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്‌.  515.15 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാരോപ്പിച്ചാണ് ആർപി ഇൻഫോ സിസ്റ്റത്തിനെതിരെ കാനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ ഡി.വി.പ്രസാദ് റാവു പരാതി നല്‍കിയിരിക്കുന്നത്. 


ഡയറക്ടർമാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്ന, ഡെബ്നാഥ് പാൽ (വൈസ്പ്രസിഡന്റ് – ഫിനാൻസ്) എന്നിവർ ചേർന്നു കാനറാ ബാങ്കിനെയും മറ്റ് ഒൻപതു ബാങ്കുകളുടെ കൺസോർഷ്യത്തെയും കബളിപ്പിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്.


ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്നു നടത്തിയ ഗൂഢാലോചനയെ തുടർന്നു വ്യാജരേഖകളും കത്തുകളും നൽകിയാണ് ഇവർ പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. 


മൊത്തം 10 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കാനറാ ബാങ്ക് കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്പുർ, യൂണിയൻബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ്, സെൻട്രൽബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഫെഡറൽബാങ്ക് എന്നീ ബാങ്കുകള്‍ പരാതി നല്‍കാന്‍ കാനറ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു.  


2012 മുതൽ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നാണു സൂചന. ആർപി ഇൻഫോ സിസ്റ്റത്തിന്‍റെ ഡയറക്ടർമാരിലൊരാളായ ശിവജി പഞ്ജയ്ക്കെതിരെ നേരത്തേയും തട്ടിപ്പിനു കേസുകളുള്ളതാണ്.