New Delhi: ബാബറി മസ്ജിദ് തകര്‍ത്ത (Babri Masjid demolition case) ഗൂഢാലോചന കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ രൂക്ഷ പ്രതികരണവുമായി CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechuri). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഢാലോചന കുറ്റം ചുമത്തിയ എല്ലാ പ്രതികളെയും  വെറുതെവിട്ടിരിക്കുന്നു, ബാബറി  മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു. നടന്നത് നീതി നിഷേധമാണ് എന്നും  യെച്ചൂരി  പ്രതികരിച്ചു.


ബാബറി  മസ്ജിദ് തകര്‍ത്തത് അങ്ങേയറ്റം നീചമായ നിയമലംഘനമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ്  അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ വിധി ഇങ്ങനെയാണ്. നാണക്കേട് -യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.


"ക്രിമിനല്‍ ഗൂഢാലോചന കേസില്‍ പ്രതികളെ വെറുതെ വിട്ടത് നീതിയുടെ നീഷേധമാണ്. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പറഞ്ഞത് പള്ളി പൊളിച്ചത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ്. ഇതാണ് ഇപ്പോഴത്തെ വിധി. നാണക്കേട്...." യെച്ചൂരി ട്വീറ്റ് ചെയ്തു.



മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയെന്നായിരുന്നു വിധിക്ക് പിന്നാലെ ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം. ബാബറി മസ്ജിദ് തകര്‍ത്ത കേസ് അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്,  പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോണ്‍ഗ്രസ്.  ബിജെപിക്കും കോണ്‍ഗ്രസിനും മാപ്പില്ല, ഡിവൈഎഫ്‌ഐ വ്യക്തമാക്കി.


Also read: Babri Masjid verdict: ഗൂഡാലോചനയ്ക്ക് തെളിവില്ല; എല്ലാ പ്രതികളേയും വെറുതെ വിട്ടു


മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ്‌ എന്ന്‌ തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് അഭിപ്രായപ്പെട്ട സിബിഐ പ്രത്യേക കോടതി, കേസില്‍ പ്രതികളായ 32  പേരെയും ഇന്ന് വെറുതെ വിടുകയായിരുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.


48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം സുപ്രധാന  വിധി പുറത്തു വന്നപ്പോള്‍ അത് ശ്രവിക്കാന്‍  32 പ്രതികളാണ് ഉണ്ടായിരുന്നത്.  കേസില കുറ്റാരോപിതരായ  16 പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.


1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ചത്.