ഭാരത് ബന്ദ് സംഘര്‍ഷം: കനത്ത സുരക്ഷയില്‍ ഉത്തരേന്ത്യ; ഹരിദ്വാറില്‍ നിരോധനാജ്ഞ
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഏറ്റവും അധികം പേര് കൊല്ലപ്പെട്ട മധ്യപ്രദേശിലെ മീററ്റിലും നിരോധനാജ്ഞ തുടരും. ഇവിടങ്ങളെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്. നൂറോളം ട്രെയിന്‍ സര്‍വീസുകളെ ഭാരത് ബന്ദ് ബാധിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പലയിടങ്ങളിലും ദളിത് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പോസ്റ്റുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. പട്ടികജാതി/വർഗ പീഡന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണിതെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.