മുംബൈ: അണികളെ ആവേശം കൊള്ളിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തുക എന്നത് ഇന്ന് നേതാക്കന്‍മാര്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ ഏറ്റവും പുതുതായി മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. 


ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ഇംഗ്ലീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് മുംബൈ നോര്‍ത്തില്‍നിന്നുള്ള ലോക്‌സഭാംഗമായ ഗോപാല്‍ ഷെട്ടി അഭിപ്രായപ്പെട്ടത്. കൂടാതെ ഹിന്ദുക്കളും മുസ്‌ലിങ്ങളും മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


ഞായറാഴ്ച മുംബൈ മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു ഷെട്ടിയുടെ ഈ പരാമര്‍ശം. 


"ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല ഇന്ത്യയെ മോചിപ്പിച്ചത്. ഒരുമിച്ച്‌ ഒന്നായി ഹിന്ദുസ്ഥാനികളായാണ് നാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്"- ഷെട്ടി പറഞ്ഞു.



എന്നാല്‍ ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശം വിവാദമായതോടെ ഷെട്ടിയ്‌ക്കെതിരെ മുംബൈ കോണ്‍ഗ്രസ് രംഗത്തെത്തി. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച്‌ ധാരണയില്ലെന്ന് വ്യക്തമാണ്. അതല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്‍റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് മുംബൈ കോണ്‍ഗ്രസ് ട്വിറ്ററില്‍ ആരോപിച്ചു.