മുംബൈ: 'കൊലയാളി ഗെയിം' എന്ന്‍ കുപ്രസിദ്ധി നേടിയ ബ്ലൂ വെയില്‍ ഗെയിം കളിച്ച് കൗമാരക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ മുന്‍നിര്‍ത്തി രാജ്യസഭാംഗങ്ങൾ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. ഇന്റർനെറ്റിലൂടെയുള്ള ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി.യുടെ അമർ ശങ്കർ സെയ്ബാണ് ഈ വിഷയം സഭയുടെ ശൂന്യവേളയില്‍ ഉന്നയിച്ചത്. അന്‍പത് ദിവസത്തോളം നീണ്ടുനിന്ന ഗയിമിന് ശേഷം മുംബൈയിലെ മൻപ്രീത് എന്ന പതിനാലുകാരന്‍ കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലായി 130 ഓളം ആത്മഹത്യകൾ നടന്നിട്ടുണ്ടെന്ന് സെയ്ബ് ചൂണ്ടിക്കാട്ടി. ഈ ഗെയിമിന്‍റെ ഇന്ത്യയിലെ ആദ്യ ഇരയാണ് മൻപ്രീത്. ആളെകൊല്ലുന്ന ബ്ലൂ വെയില്‍ ഗെയിം യുവജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അമർ ശങ്കർ ആവശ്യപ്പെട്ടു.


'ബ്ലൂ വെയില്‍' ഒരു ആത്മഹത്യ കളിയാണ് എന്നുതന്നെ പറയാം. അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് ഗെയിം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഓരോ ദിവസവും ഓരോ കൃത്യങ്ങളാണ് ഇത് കളിക്കുന്നയാള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. കളിയുടെ അവസാനം മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് പ്രേരിപ്പിക്കുന്നതാണ് ബ്ലൂ വെയിലിനെ മറ്റ് ഗയിമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം റഷ്യയില്‍ മാത്രം നൂറിലധികം ചെറുപ്പക്കാരാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്‍റെ ഇരകളായി ജീവിതം അവസാനിപ്പിച്ചത്.


രാത്രിയുടെ ഏകാന്തതയില്‍ പ്രേതചിത്രങ്ങള്‍ കാണുക, സ്വയം ദേഹോപദ്രവം ഏല്‍പിക്കുക, അസമയങ്ങളില്‍ ഉറക്കമുണരുക എന്നിവയൊക്കെ ഗെയിമിന്‍റെ ഭാഗമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രഹസ്യ ഗ്രൂപ്പായിട്ടാണ് ഈ ഗെയിം തുടങ്ങുന്നത്. ഓരോദിവസവും ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പ്‌ അഡ്മിനിസ്ട്രേറ്റര്‍ അറിയിക്കും. അവര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ തുടര്‍ന്ന് ഭീഷണി സന്ദേശങ്ങളായിരിക്കും ലഭിക്കുക. ബ്ലൂ വെയില്‍ ഗെയിമിന്‍റെ ലക്ഷ്യം എന്തെന്ന് ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല.