ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി ദിനകരൻ വിജയം ഉറപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ആര്‍.കെ നഗര്‍. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വെല്ലുവിളിച്ച് മത്സരത്തിനിറങ്ങിയ ദിനകരൻ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തുന്നത്.


നിലവിൽ 36,000 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടിയ ദിനകരൻ, 86,472 വോട്ടുകള്‍ നേടി. ലീഡ് നിലയിൽ കൃത്യമായ വിവരം ലഭിച്ചതോടെ ദിനകരന്‍റെ അനുയായികൾ പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തും ആഘോഷം ആരംഭിച്ചു കഴിഞ്ഞു.


എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാർഥിയായ ഇ. മധുസൂദനൻ 47,115 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. ഡിഎംകെയുടെ മരുത് ഗണേശാണ് മൂന്നാംസ്ഥാനത്തുള്ളത്. നോട്ടക്കും പിന്നിൽ അഞ്ചാമതായാണ് ബിജെപി ദയനീയാവസ്ഥയില്‍ തുടരുന്നത്.


ആദ്യ റൗണ്ടിൽ തന്നെ ദിനകരൻ വ്യക്തമായ ലീഡ് നേടി വിജയപ്രതീക്ഷ നൽകിയതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം ഉടലെടുത്തിരുന്നു. എഐഎഡിഎംകെ പ്രവർത്തകരാണ് ബൂത്തുകളില്‍ സംഘർഷം സൃഷ്ടിച്ചത്.