ന്യൂഡൽഹി: മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബിൽ പരിഗണിക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. മുത്തലാഖ് ബിൽ  രാഷ്ട്രീയ മുഖമുദ്രയായി കാണേണ്ടതിലെന്നും മതപരമായ ലക്ഷ്യങ്ങളോടുകൂടിയുള്ളതല്ലെന്നും  ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ അവകാശമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകസഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ച് കൊണ്ടാണ് രവിശങ്കര്‍ പ്രസാദ് ഈ പരാമര്‍ശം നടത്തിയത്. 


കഴിഞ്ഞ ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള നൂറോളം കേസുകൾക്ക് പുറമെ 2017 ൽ മുന്നൂറോളം മുത്തലാഖുകൾ ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാംപുരിൽ ഉറക്കത്തിൽ നിന്നും ഉണരാൻ വൈകിയതിന് മുസ്ലിം യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പത്രത്തിൽ വന്ന ഒരു വാർത്തയും അദ്ദേഹം പങ്കുവെച്ചു.


മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് നിയമത്തിനും ഭരണഘടനക്കും വിരുദ്ധമാണെന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോകസഭയില്‍ അവതരിപ്പിച്ചത്.


മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നൽകുന്നു. ബില്ലിന്‍മേല്‍ സജീവമായ ചര്‍ച്ചകള്‍ ലോകസഭയില്‍ നടന്നിരുന്നു.