ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടത്താനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒരേ സമയം നടത്തുന്നതിന് തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബറോടെ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ മെഷീനുകള്‍ വാങ്ങുന്നതോടെ 2018 സെപ്റ്റംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും നടത്തുന്നതിന് സ‍ജ്ജമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അതിനായി നിയമഭേദഗതികള്‍ നടത്തേണ്ടതുണ്ട്.രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സമവായത്തിലെത്തേണ്ടതുണ്ടെന്നും ഒ.പി റാവത്ത് പറഞ്ഞു. 


നിലവിലെ സമയക്രമം അനുസരിച്ച് ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് 2019ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2018 അവസാനത്തേക്ക് നീട്ടി വയ്ക്കേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയും ആകും. 


നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണെങ്കില്‍ ചെലവ് കുറയ്ക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തുന്ന ന്യായം. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായം കണ്ടെത്തുക എന്നത് കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാകും. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വൈകുന്നത് സംസ്ഥാനങ്ങളില്‍ അതൃപ്തിയ്ക്ക് കാരണമായേക്കും.