നിർഭയയത്വത്തിന്റെ പ്രതീകത്തിന് വിട; ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്കരിച്ചു
അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്കരിച്ചു. പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ബംഗളുരുവിലെ ചാംരാജ് സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു.
ബംഗളുരു: അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്കരിച്ചു. പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ബംഗളുരുവിലെ ചാംരാജ് സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങിൽ ആയിരത്തിലേറെപ്പേർ പങ്കെടുത്തു.
ലങ്കേഷിന്റെ അവസാന ആഗ്രഹമായ കണ്ണുകളുടെ ദാനം വിക്ടോറിയ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ പൂർത്തിയാക്കിയതായി ഇന്ദ്രേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കർണാടകയിൽ പുറത്തിറങ്ങുന്ന 'ലങ്കേഷ് പത്രിക'യുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ്, ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വീട്ടിലേക്കു എത്തിയ ഗൗരി കാറിൽനിന്നും ഇറങ്ങുമ്പോഴാണ് പാഞ്ഞെത്തിയ അക്രമികൾ അവർക്കുനേരെ വെടിയുതിർത്തത്. ഏഴ് വെടിയുണ്ടകളാണ് അക്രമികൾ ഗൗരിക്ക് നേരെ ഉതിർത്തത്.
അതേസമയം, സംഭവത്തെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി. ഇന്ത്യയിലും ലോകം മുഴുവനും മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി പ്രസ്താവനയിൽ അറിയിച്ചു.