അഹമ്മദാബാദ്: അഖില ഭാരതീയ അഖാര പരിഷത്ത് പുറത്തുവിട്ട വ്യാജ സന്യാസിമാരുടെ പട്ടികയെ പരിഹസിച്ച് ബലാത്സംഗക്കേസില്‍ വിചാരണ നേടുന്ന ആള്‍ദൈവം അസാറാം ബാപു. അസാറാം ബാപു സന്യാസിയോ ദിവ്യനോ അല്ലെന്ന് അഖാര പരിഷത്ത് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഏത് വിഭാഗത്തിലാണ് അസാറാം ഉള്‍പ്പെടുന്നതെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനാണ് താന്‍ കഴുതയാണെന്ന് പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയതിന് വിചാരണ നേരിടുകയാണ് അസാറാം ബാപു ഇപ്പോള്‍. വിചാരണയുടെ ഭാഗമായി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അസാറാം ബാപുവിന്‍റെ പ്രതികരണം. 


2013ലാണ് അസാറാം ബാപു മാനഭംഗക്കേസില്‍ അറസ്റ്റിലാകുന്നത്. കുട്ടിയുടെ ശരീരത്തില്‍ നിന്ന് ചീത്ത ആത്മാവിനെ പുറത്താക്കുകയാണെന്ന് താന്‍ ചെയ്തതെന്നായിരുന്നു അസാറാം ബാപുവിന്‍റെ വിശദീകരണം. 2300 കോടി രൂപയുടെ അനധികൃത സമ്പത്ത് അസാറാം ബാപുവിന് ഉണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അസാറാം ബാപുവിനെതിരായുള്ള കേസുകളുടെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു.