ചെന്നൈ: സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ ചൂണ്ടികാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍മ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മിലാണ് വൈരുദ്ധ്യമെന്നാണ് അധികൃതര്‍ അറിയിച്ചത്.  ഇതോടെ വിജയിയെ ചോദ്യം ചെയ്യുന്നത് ഇപ്പോള്‍ ഏതാണ്ട് 17 മണിക്കൂറുകള്‍ കടന്നിരിക്കുകയാണ്.


അതേസമയം ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ വിജയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന്‍ അധികൃതര്‍ പറഞ്ഞു.  കേന്ദ്രസര്‍ക്കാരിനും അണ്ണാ ഡിഎംകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് സൂപ്പര്‍താരത്തിനെതിരെ ആദായ നികുതി വകുപ്പിന്‍റെ ഈ  നടപടിയെന്നത് ശ്രദ്ധേയമാണ്. 


കടലൂരിലെ മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ വിജയ്ക്ക് സമന്‍സ് കൈമാറിയത്.  ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയ്നെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. 


ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.


ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.  എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 


ഈ പരിശോധനയില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ കണ്ടെടുത്തതായാണ് വിവരം ലഭിക്കുന്നത്.  തമിഴ് സിനിമാ ലോകം വിജയ്ക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.


കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധനയും ചോദ്യം ചെയ്യലുമായി മുന്നോട്ട് പോകുന്നത്.  വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്‌സിന്‍റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.