ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസുകളില്‍ ദേശീയഗാനം നിര്‍ബന്ധം
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസുകളില്‍ എല്ലാ ദിവസവും ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജയ്പൂര്‍ മേയറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസുകളില്‍ എല്ലാ ദിവസവും ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജയ്പൂര്‍ മേയറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ ദിവസവും രാവിലെ ദേശീയഗാനവും വൈകീട്ട് ദേശീയഗീതവും ആലപിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദേശം ഇന്നുമുതല്‍ പ്രാബല്യത്തിലായി. കൂടാതെ ദേശീയഗാനം ആലപിക്കാന്‍ കഴിയാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് മേയര്‍ അശോക് ലെഹോത്തി പറഞ്ഞു.
ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കാന്‍ അവസാനിപ്പിക്കാനും ദേശീയഗാനത്തെയും ദേശീയഗീതത്തെയും നല്ലതായി മറ്റൊന്നില്ല എന്നദ്ദേഹം പറഞ്ഞു. ദേശീയത നമ്മുടെ ഉള്ളില്‍ സേവനബോധം സൃഷ്ടിക്കുമെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത് തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയഗാനം രാവിലെ 9.50 നും വന്ദേമാതരം വൈകീട്ട് 5.55 നും ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയഗാനം ആലപിച്ചതിനുശേഷം ബയോമെട്രിക് മെഷീന്‍ ഹാജര്‍ രേഖപ്പെടുത്തില്ല.
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതില്‍ രാജ്യത്ത് വലിയ വിമര്‍ശം ശക്തമാകുന്ന തിനിടെയാണ് സമാനമായ തരത്തില്‍ വിവാദമായേക്കാവുന്ന ഉത്തരവ് ജയ്പൂര്‍ മേയര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ദേശീയഗാനം ആലപിച്ച് ദിവസം ആരംഭിക്കുന്നതും ദേശീയഗീതം ആലപിച്ച് ജോലി അവലാനിപ്പിക്കുന്നതും പോസിറ്റീവ് ഊര്‍ജം പകരുമെന്നു മേയര്‍ പറഞ്ഞു.