ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍
ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം അമൃത്സറിലെത്തി. കൊല്ലപ്പെട്ട 39 പേരില്‍ 38 പേരുടെ മൃതദേഹങ്ങളാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
ന്യൂഡൽഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം അമൃത്സറിലെത്തി. കൊല്ലപ്പെട്ട 39 പേരില്‍ 38 പേരുടെ മൃതദേഹങ്ങളാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
ഇന്ന് അമൃത്സറിലെത്തിയതിനുശേഷം വിദേശകാര്യ സഹമന്ത്രി വികെ സിംഗ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നവജോത് സിംഗ് സിദ്ദുവും സംബന്ധിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സൂക്ഷ്മ ബോധമുള്ള സര്‍ക്കാരുകളാണ് കേന്ദ്രത്തിലെയും സംസ്ഥാനത്തെയുമെന്നും, ഈ പ്രശ്നം ഫുട്ബോള്‍ പന്തുപോലെ തട്ടി ക്കളിക്കാനുള്ളതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശകാര്യ വകുപ്പ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവ അവലോകനം ചെയ്ത ശേഷം ജോലി, മറ്റു ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം ഉടന്‍തന്നെ പ്രഖ്യാപിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യം അദ്ദേഹത്തെ ചൊടിപ്പിച്ചു. നഷ്ടപരിഹാരം നല്‍കുക എന്നത് ബിസ്ക്കറ്റ് വിതരണം പോലെയല്ല, ഞാന്‍ ഇപ്പോള്‍ എന്തു പ്രഖ്യാപനമാണ് നടത്തുക? എന്‍റെ കൈവശം നിധിയൊന്നുമില്ല, അദ്ദേഹം പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും, ഒരു കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്കുമെന്നും, കൂടാതെ നിലവിലുള്ള പെന്‍ഷനായ 20,000 രൂപ തുടരുമെന്നും പത്രസമ്മേളനത്തിന് ശേഷം നവജ്യോത് സിംഗ് സിദ്ദു അറിയിച്ചു. കൊല്ലപ്പെട്ട 39 പേരില്‍ 27 പേരും പഞ്ചാബില്‍നിന്നുള്ളവരാണ്.
മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗാണ് മുന്‍കൈ എടുക്കുന്നത്. ഇതിനായി അദ്ദേഹം ഞായറാഴ്ച്ച ഇറാഖിലെത്തിയിരുന്നു.