ലഖ്നൗ: എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട് എന്നും മതത്തിന്‍റെ ഉത്സവങ്ങൾ ആഘോഷിക്കാൻ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നും ഉത്തര്‍ പ്രദേശ്‌ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ അഭിപ്രായപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനായായ ഹിന്ദു ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഇത്തരമൊരു മുന്നറിയിപ്പിനെപ്പറ്റി തനിക്കു യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഹിന്ദു ഭൂരിപക്ഷമുള്ള ക്രിസ്ത്യന്‍ സ്കൂളുകളിലാണ് ക്രിസ്തുമസ് ആഘോഷം വിലക്കി ഹൈന്ദവ സംഘടനയായ ഹിന്ദു ജഗരണ്‍ മഞ്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ സംഘടന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ ഒരു പോഷക സംഘടനയാണ്. സ്കൂള്‍ വളപ്പിനുള്ളില്‍  ക്രിസ്തുമസ് ആഘോഷിക്കുന്നതാണ് സംഘടന വിലക്കിയിരിക്കുന്നത്.


ഈ സംഘടന അലിഗഡിലുള്ള ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഇതിനോടകം താക്കീത് നല്‍കി കഴിഞ്ഞിരിക്കുന്നു. അതുകൂടാതെ താക്കീത് പാലിച്ചില്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നും സംഘടന പറഞ്ഞിട്ടുണ്ട്.


ക്രിസ്തുമസ് ആഘോഷത്തിനുവേണ്ടി കുട്ടികളോട് കളിപ്പാട്ടങ്ങളും, സമ്മാനങ്ങളും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ അവര്‍ ഹിന്ദു കുട്ടികളെ പ്രലോഭിപ്പിക്കുകയും പിന്നീട് മതപരിവര്‍ത്തനം നടത്തുകയും ചെയ്യും, ഹിന്ദു ജഗരണ്‍ മഞ്ചിന്‍റെ അധ്യക്ഷനായ സോനു സവിത മാധ്യമങ്ങളോടായി പറഞ്ഞു. 


കൂടാതെ ഇത്തരം, പ്രവർത്തനങ്ങൾ ഹിന്ദുകുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമെന്നും അതുകൂടാതെ മാതാപിതാക്കളോട് ഇത്തരം പ്രവർത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവശ്യപ്പെടുമെന്നും സംഘടന അധ്യക്ഷന്‍ പറഞ്ഞു.