സഹരൺപൂര്‍: ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ മെനക്കെടാതെ പൊലീസ്. വാഹനത്തില്‍ രക്തമാകും എന്ന വിചിത്ര ന്യായം പറഞ്ഞാണ് പൊലീസ് പരിക്കേറ്റവരെ വഴിയിൽ ഉപേക്ഷിച്ചത്. ഒടുവിൽ ഇവർ ചോര വാർന്ന് മരിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശിലെ സഹരൺപൂരിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.


ബൈക്ക് അപകടത്തിൽപ്പെട്ട് അർപിതത് ഖുറാനയും സണ്ണിയുമാണ്‌ രക്തം വാർന്ന് മരിച്ചത്. ഇരുവര്‍ക്കും പതിനെട്ട് വയസ്സ് പ്രായമുണ്ട്. അപകടം നടന്നയുടനെ നാട്ടുകാർ പൊലീസിന്‍റെ അടിയന്തിര വിഭാഗമായ 100 എന്ന നമ്പറിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനാകില്ലെന്ന നിലപാട് എടുക്കുകയായിരുന്നു.


വാഹനത്തിൽ രക്തക്കറയാകുമെന്ന ന്യായമാണ് ഇവർ പറഞ്ഞത്. നാട്ടുകാർ എത്ര തന്നെ അപേക്ഷിച്ചിട്ടും ഇവർ കേൾക്കാൻ കൂട്ടാക്കിയില്ല. വഴിയിലൂടെ പോയ മറ്റ് വാഹനങ്ങളും നിർത്താതെ പോയതോടെ കുട്ടികൾ റോഡിൽ കിടന്ന് മരിക്കുകയായിരുന്നു.


അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി സഹരൺപൂർ പൊലീസ് മേധാവി പ്രഭാൽ പ്രതാപ് സിംഗ് അറിയിച്ചു.