ബംഗളൂരു: ശ്മശാനം സൂക്ഷിപ്പുകാരിയായ എഴുപതുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന സംഭവത്തില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ബൊമ്മനഹള്ളി രുപേന അഗ്രഹാരയിലെ ശ്മശാനത്തിലാണ് സംഭവം നടന്നത്. പ്രതിയായ ഹരീഷും ഇതേ നാട്ടുകാരനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ മരിച്ച ഹരീഷ് ബൊമ്മനഹള്ളിയില്‍ മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. ഒരുവര്‍ഷം മുമ്പ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതിനെത്തുടര്‍ന്ന് ഇയാളെ മുത്തശ്ശി വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു.


പിന്നീട് ശ്മശാനം സൂക്ഷിപ്പുകാരിയായ വയോധികയുമായി പരിചയം സ്ഥാപിച്ച് ശ്മശാനത്തിനുള്ളിലെ അവരുടെ വീട്ടിലായിരുന്നു താമസം. കടുത്ത ലഹരിക്ക് അടിമയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്വഭാവമുള്ളയാളുമാണ് ഹരീഷെന്ന് പോലീസ് പറഞ്ഞു. 


ഹരീഷിനോട് ജോലിക്കുപോകാന്‍ ആവശ്യപ്പെട്ടതിലുള്ള ദേഷ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. തല നിലത്തിടിച്ച് രക്തംവാര്‍ന്ന വയോധികയുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിച്ചിരുന്ന മരുമകള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം പ്രതിയും സ്ഥലത്തുണ്ടായിരുന്നു. 


മരുമകള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഹരീഷ് രക്ഷപ്പെട്ടു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വയോധികയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പാണ് ഇവര്‍ ശ്മശാനം സൂക്ഷിപ്പുചുമതല ഏറ്റെടുത്തിരുന്നത്.