മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71ലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഡോളറിനെതിരെ 70.82ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.


കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ആ അവസരത്തിലാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6% അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6% ജി.ഡി.പി എത്തുമെന്നാണ് പ്രതീക്ഷ.


ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതുമൂലം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. 


രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണകരമാണ്. എന്നാല്‍ രൂപയുടെ മൂല്യമിടിയുന്നത് വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ദോഷം ചെയ്യും. കൂടാതെ ഇറക്കുമതിചെലവ് കൂടുകയും ചെയ്യും.


അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്‍റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.