അയോധ്യാ ഭൂമിതര്‍ക്ക കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി വീതിച്ച് നല്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 13 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു പരിഗണിക്കും. അന്തിമവാദം എന്ന് മുതല്‍ കേള്‍ക്കണമെന്നത് ഇന്ന് തീരുമാനിച്ചേക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി വീതിച്ച് നല്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 13 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്കാണ് ഭൂമി വീതിച്ച് നല്‍കിയത്.
അതേസമയം, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ അയോദ്ധ്യ വിഷയത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറിയ സാഹചര്യത്തില്‍ ബെഞ്ച് പുനസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷന്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.