സിർസ: ബലാത്സംഗക്കേസിൽ 20 വർഷം തടവിന് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദ് തലവൻ ഗുർമീത് റാം റഹീമിന്റെ സിർസയിൽ രണ്ടാം ദിവസവും അന്വേഷണസംഘം തിരിച്ചിൽ തുടരുന്നു. സന്യാസിനിമാരുടെ താമസസ്ഥലത്തേക്ക് തുറക്കുന്ന രഹസ്യ തുരങ്കവും നിയമവിരുദ്ധ സ്ഫോടകവസ്തു ഫാക്ടറിയുമടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തു വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആൾദൈവത്തിന്റെ സ്വകാര്യ വസതിയിലേക്കും സന്ന്യാസിനിമാരുടെ താമസസസ്ഥലത്തേക്കും എത്താൻ കഴിയുന്ന രണ്ട് രഹസ്യ തുരങ്കങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ഗുർമീത് സന്ന്യാസിനിമാരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന ആരോപണത്തിന് കൂടുതൽ സാധുത നൽകുന്നതാണ് ഈ കണ്ടെത്തൽ. തന്റെ ആശ്രമത്തിലെ രണ്ട് സന്ന്യാസിനിമാരെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുർമീത് ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്. 


ആശ്രമത്തിൽ നിന്ന് പടക്കസാമഗ്രികളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. നിയമവിരുദ്ധമായി പ്രവ൪ത്തിച്ചിരുന്ന ഒരു സ്ഫോടകവസ്തു നിർമ്മാണ ശാലയും അധികൃതർ സീൽ ചെയ്തു. 


കോടതിയുടെ മേല്‍നോട്ടത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച സമാന്തര കറൻസിയും നിരോധിത നോട്ടുകളും സിർസയിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു. 


എഴുന്നൂറ് ഏക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന വിശാലമായ സാമ്രാജ്യമാണ് ഗുർമീത് ഹരിയാനയിലെ സിർസയിൽ പണി കഴിപ്പിച്ചിരിക്കുന്നത്. കൊട്ടാരങ്ങൾ, റിസോർട്ടുകൾ എന്നിവയെക്കൂടാതെ ഈഫൽ ടവർ, താജ് മഹൽ, അമേരിക്കയിലെ ഡിസ്നിലാൻഡ് വരെ ആശ്രമത്തിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്.