ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയോഗിച്ച കൊവിഡ് (Covid) പ്രതിരോധ ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതി ഇൻസാകോഗിൽ നിന്ന് സമിതിയുടെ തലവനും പ്രമുഖ വൈറോളജിസ്റ്റുമായ ഡോ. ഷാഹിദ് ജമീൽ രാജിവച്ചു. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഇന്ത്യൻ സാർസ് കോവി-2 ജീനോമിക്സ് ലാബുകളുടെ കൺസോർഷ്യമാണ് ഇൻസാകോഗ് (INSACOG). കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വർഷം മെയ് മാസത്തിൽ ഉണ്ടായേക്കാവുന്ന കേസുകളുടെ വർധനവിനെക്കുറിച്ചും ഇൻസാകോഗ് മാർച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന ആക്ഷേപത്തിലാണ് ഷാഹിദ് ജമീലിന്റെ രാജി. ഉപദേശകസമിതിയിൽ നിന്ന് വെള്ളിയാഴ്ച രാജിവച്ചതായി (Resign) അദ്ദേഹം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാകാനിടയാക്കിയ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാർച്ച് ആദ്യം തന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സർക്കാർ ഇതിന് വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന് ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി ശരിയായ തീരുമാനമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജമീൽ പ്രതികരിച്ചു. രാജിയുടെ കാരണം പറയാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: DRDO വികസിപ്പിച്ച കൊവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും


വൈറസ് (Virus) വകഭേദങ്ങൾ പഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 10 ദേശീയ ലബോറട്ടറികളെ ഈ സ്ഥാപനം പരിശോധനക്ക് വിധേയമാക്കി. ഈ പരിശോധനയിൽ ഫെബ്രുവരി ആദ്യം തന്നെ ബി.1.617 വകഭേദം കണ്ടെത്തുകയും ഇത് സർക്കാരിനെ അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് ഡയറക്ടറും ഇൻസാകോഗ് അംഗവുമായ അജയ് പരിദയും ഇക്കാര്യം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും മാർച്ചിൽ ഈ കണ്ടെത്തൽ ശരിവച്ചു.


കൊവിഡ് മഹാമാരിയെ രാജ്യം കൈകാര്യം ചെയ്യുന്ന രീതിയിൽ പാളിച്ചകളുണ്ടെന്ന് അടുത്തിടെ ഒരു മാധ്യമത്തിൽ എഴുതിയ റിപ്പോർട്ടിൽ അദ്ദേഹം വിശദീകരിച്ചിരുന്നു. രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം, മന്ദഗതിയിലുള്ള വാക്സിനേഷൻ, വാക്സിൻ ക്ഷാമം, കാര്യക്ഷമമായ ആരോഗ്യപ്രവർത്തകരുടെ കുറവ് തുടങ്ങിയ കാര്യങ്ങളിൽ ഷാഹിദ് ജമീൽ കേന്ദ്ര സർക്കാരിനെ (Central Government) വിമർശിച്ചിരുന്നു. രാജ്യത്തെ കൊവിഡ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എണ്ണൂറോളം വിദഗ്ധർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിവരങ്ങൾ ലഭിച്ചാൽ പഠനം നടത്തി ഫലവത്തായ മാർഗങ്ങൾ നിർദേശിക്കാനും രോഗബാധയുടെ രീതി എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനും സാധിക്കും. എന്നാൽ അതിന് സർക്കാർ ശരിയായ പ്രതികരണമല്ല നൽകിയതെന്ന് ഷാഹിദ് ജമീൽ വ്യക്തമാക്കി.


ALSO READ: Covid19: 18 മുതലുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കം, 20തരം രോഗങ്ങളുള്ളവർക്ക് മുൻഗണന


ഇൻസാകോഗിന്റെ കണ്ടെത്തലുകൾ പ്രകാരം ഇ484ക്യു, എൽ452ആർ എന്നീ വകഭേദങ്ങൾ വളരെയധികം ആശങ്കാകുലമാണെന്നായിരുന്നു കണ്ടെത്തൽ. വകഭേദം സംഭവിച്ച വൈറസുകൾക്ക് എളുപ്പത്തിൽ മനുഷ്യകോശത്തിേലേക്ക് പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ കുറയ്ക്കാൻ സാധിക്കുമെന്ന് സമിതി സൂചിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രം ഈ ഡേറ്റ വിശകലനം ചെയ്യുകയോ ഉചിതമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. ഇക്കാര്യത്തെച്ചൊല്ലി ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതിയിൽ ശക്തമായ അഭിപ്രായഭിന്നതയും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഡോ.ഷാഹിദ് ജമീലിന്റെ രാജി.  ഷാഹിദ് ജമീലിന്റെ രാജിയിൽ ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പ്രതികരിച്ചിട്ടില്ല. രാജി തീരുമാനത്തെക്കുറിച്ച് തനിക്ക് ഇപ്പോൾ അറിയില്ലെന്നും കാര്യങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക