ചൈനീസ് അതിർത്തിയിൽ ഇപ്പോഴും സാഹചര്യം അപകടകരമായ രീതിയിൽ തന്നെയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. കിഴക്കൻ ലഡാക്കിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ത്യാ ടുഡേ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

2020 സെപ്തംബറിൽ താനും മുൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ച് തത്ത്വത്തിൽ ഒരു കരാറിൽ എത്തിയിരുന്നുവെന്നും ചൈനയാണ് ഇതിൽ സഹകരിക്കേണ്ടതെന്നും ജയശങ്കർ പറഞ്ഞു. വിപുലമായ നയതന്ത്ര, സൈനിക ചർച്ചകളെത്തുടർന്ന് ഇരുപക്ഷവും നിരവധി പ്രദേശങ്ങളിൽ നിന്ന് സൈനിക പിന്മാറ്റം നടത്തിയെങ്കിലും കിഴക്കൻ ലഡാക്കിലെ ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള തർക്കം തുടരുകയാണ്. 


ALSO READ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ


അതിർത്തിയിൽ വലിയ സേന വിന്യാസം പാടില്ലെന്ന് ഇരുപക്ഷവും തമ്മിൽ കരാറുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. 2020ൽ ചൈന ഉടമ്പടികൾ ലംഘിച്ചുവെന്നും അതിന്റെ അനന്തരഫലങ്ങൾ ഗൽവാൻ താഴ്‌വരയിലും മറ്റ് പ്രദേശങ്ങളിലും കാണാൻ സാധിക്കുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. പല മേഖലകളിലും സൈനിക പിന്മാറ്റത്തിൻറെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. തുടർച്ചയായി ചർച്ചകൾ നടത്തുന്ന നിരവധി മേഖലകളുണ്ട്. ഇത് ഏറെ ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


സമാധാനം ഇല്ലാതാക്കുകയും ഉടമ്പടികൾ ലംഘിക്കുകയും ചെയ്ത ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന തരത്തിൽ ബന്ധം തുടരാൻ കഴിയില്ലെന്ന് ചൈനയോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു.  എന്തുകൊണ്ടാണ് ചൈന സഹകരണത്തിന് തയ്യാറാകാത്തതെന്ന ചോദ്യത്തിന് അത് ചൈനയോട് തന്നെ ചോദിക്കണമെന്നായിരുന്നു ജയശങ്കറിൻറെ മറുപടി. 


2020 മെയ് 5ന് കിഴക്കൻ ലഡാക്ക് അതിർത്തിയിലെ പാംഗോങ് തടാക മേഖലയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്.  പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ സംഘർഷമാണ് കിഴക്കൻ ലഡാക്കിലുണ്ടായത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ പല ഘട്ടങ്ങളായി നടത്തിയ സമാധാന ചർച്ചകളുടെ ഫലമായി കിഴക്കൻ ലഡാക്കിൽ സംഘർഷ സാധ്യതയുണ്ടായിരുന്ന ചില മേഖലകളിൽ നിന്ന് ഇരുപക്ഷവും സൈനികരെ പിൻവലിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.