ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോഴ വാങ്ങിയെന്ന ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തെ തുടര്‍ന്ന രാജ്യസഭയില്‍ നാടകീയരംഗങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത സ്വാമിയുടെ  സഭയിലെ ആദ്യത്തെ ഇടപെടല്‍ ആയിരുന്നു ഇന്നത്തെ  പ്രസംഗം .ചട്ടം 2 6 7 പ്രകാരം സ്വാമി വിഷയം  സഭയില്‍ ഉയര്‍ത്തിയ   ഉടനെ  ഭരണപ്രതിപക്ഷ ബഹളം ആരംഭിച്ചെങ്കിലും പിന്നീടത് കയ്യാങ്കളിയുടെ വക്കിലേക്ക് എത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണപക്ഷത്തേക്ക് പാഞ്ഞടുത്തു. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശമാണ് ബഹളത്തിന് ഇടയാക്കിയത്.



കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികള്‍ 12 മണി വരെ നിര്‍ത്തിവച്ചു.
രാവിലെ രാജ്യസഭ ചേര്‍ന്ന ഉടന്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിഷയം സഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തു. വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. തുടര്‍ന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസംഗം ആരംഭിച്ചത്.


അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി കോഴ വാങ്ങിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു.


പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയതോടെ സഭ പത്തു മിനിറ്റു നേരത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.