ന്യൂ ഡല്‍ഹി: തമിഴ്‌നാടിന് പ്രതിദിനം 2,000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണം. രണ്ടു സംസ്ഥാനങ്ങളും സമാധാന അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാവേരി പ്രശ്‌നത്തില്‍ കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ രീതികള്‍ അവസാനിപ്പിക്കണമെന്നും ഇരുസംസ്ഥാനങ്ങളിലും ജലക്ഷാമം നേരിടുകയാണെന്നും ഇത് തൊഴിലില്ലാമയും സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങള്‍ക്ക് ഉണ്ടാക്കുമെന്നും ഉന്നതതല സമിതി അഭിപ്രായപ്പെട്ടിരുന്നു.


കാവേരി തീരപ്രദേശങ്ങളിലെ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രീം കോടതി ഒരു സൂപ്പര്‍ വൈസറി കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച 40 പേജ് അടങ്ങുന്ന റിപ്പോര്‍ട്ടില്‍ ഇരുസംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ ദുരവസ്ഥയിലാണെന്നും അവര്‍ക്ക് കൃഷിനാശമുണ്ടായതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും പറയുന്നു.


ഇതിനിടെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ട്രെയിന്‍ തടയല്‍ സമരം തുടരുന്നു. വൈക്കോ, തിരുമാവളവന്‍ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തെ തുടര്‍ന്ന് കേരളത്തിലേക്കടക്കമുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.