കോണ്‍ഗ്രസിന്‍റെ തട്ടകത്തില്‍ ഇന്ന് യോഗിയും അമിത് ഷായും
ഉത്തരേന്ത്യയില്‍ ചൂട് വര്‍ദ്ധിക്കുന്നതോടൊപ്പം രാഷ്ട്രീയവും ചൂടുപിടിയ്ക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ മുഖ്യ വിഷയം.
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ചൂട് വര്‍ദ്ധിക്കുന്നതോടൊപ്പം രാഷ്ട്രീയവും ചൂടുപിടിയ്ക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ മുഖ്യ വിഷയം.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ഭരണകക്ഷിയായ ബിജെപി ആരംഭിച്ചു കഴിഞ്ഞു എന്നുവേണം കരുതാന്‍. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്‍റെ തട്ടകമായ റായ് ബറേലിയില്‍ ഇന്ന് മുഖ്യമന്ത്രി യോഗിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എത്തുകയാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ പിടിയിലിരിക്കുന്ന മണ്ഡലം പിടിച്ചെടുക്കുക തന്നെ ലക്ഷ്യം.
റായ്ബറേലിയുടെ ചുമതലയുള്ള പാര്‍ട്ടി നേതാവ് ഹീരോ ബാജ്പെയ് അഭിപ്രായപ്പെട്ടതനുസരിച്ച് ഇന്ന് നടക്കുന്ന റാലിയിലും സമ്മേളനത്തിലും ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുക്കും. ഇത് ചരിത്രപരമായ ഒരു റാലിയായിരിക്കുമെന്ന് ബാജ്പെയ് പറഞ്ഞു. അതുകൂടാതെ പൊതുയോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ബിജെപി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ, ഉപമുഖ്യമന്ത്രിമാരായ ദിനേശ് ശർമ്മ, കേശവ് പ്രസാദ് മൗര്യ എന്നിവരും പങ്കെടുക്കും.
പൊതുസമ്മേളനത്തിനു ശേഷം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തും.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് ഇന്ദിരാഗാന്ധിയുടെ മണ്ഡലമാണ്. അടിയന്ധിരവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടുവെങ്കിലും 1999 മുതല്‍ ഈ മണ്ഡലം കോണ്‍ഗ്രസിനൊപ്പമാണ്. 2004 മുതല്‍ ഈ മണ്ഡലത്തെ പ്രധിനിധീകരിക്കുന്നത് സോണിയ ഗാന്ധിയാണ്.